തൃശൂർ: തുലാവർഷത്തിലും വേനൽ മഴയിലുമുണ്ടായ ഗണ്യമായ കുറവ് വരൾച്ചയ്ക്കും രൂക്ഷമായ ജലക്ഷാമത്തിനും കാരണമാകുമെന്ന് ആശങ്ക. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വേനൽമഴയിൽ 99 ശതമാനം കുറവുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽമഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തലെങ്കിലും മാർച്ചിൽ പരക്കേ വേനൽമഴ പ്രതീക്ഷിക്കുന്നില്ല. വിഷു കഴിഞ്ഞാൽ മഴയ്ക്കുള്ള സാദ്ധ്യത കൂടുതലാകുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിലയിരുത്തൽ. കഴിഞ്ഞവർഷം വേനൽമഴ 109 ശതമാനം കൂടുതൽ പെയ്തിരുന്നു. എന്നാൽ ഈയാണ്ടിൽ നാലിലൊന്ന് പോലും കിട്ടിയിട്ടില്ല. വനപ്രദേശങ്ങളിൽ വരൾച്ചയും കുടിവെള്ള ക്ഷാമവും ശക്തമാണ്. വനത്തോട് ചേർന്ന പ്രദേശങ്ങളിൽ ഫയർലൈൻ സ്ഥാപിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് ഉറപ്പുവരുത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കാട്ടിനുള്ളിൽ പാചകം ചെയ്യാനോ പുകവലിക്കാനോ പാടില്ല. വിനോദ ആവശ്യങ്ങൾക്കും തീ ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഡാമും വരളുന്നു
ഈ മാസമാദ്യം ഡാമുകളിൽ നിന്ന് കൂടുതൽ വെളളം കാർഷിക കുടിവെള്ള ആവശ്യങ്ങൾക്കായി തുറന്നുവിട്ടിരുന്നു. പീച്ചി ഡാമിന്റെ റിവർ സ്യൂയിസ് വഴി നിയന്ത്രിതമായ അളവിൽ വെള്ളം മണലിപ്പുഴയിലേക്ക് തുറന്നുവിടുന്നതിന് കളക്ടർ ഉത്തരവിട്ടിരുന്നു. പീച്ചിയുടെ പരിസരപ്രദേശങ്ങളിലും ഈ വർഷം വേനൽമഴ ലഭിച്ചിട്ടില്ല. പീച്ചി അണക്കെട്ടിൽ ഇപ്പോഴുള്ളത് സംഭരണശേഷിയുടെ 23.5 ശതമാനം വെള്ളം മാത്രമാണ്. കഴിഞ്ഞവർഷം ഇതേസമയത്ത് 66 ശതമാനമായിരുന്നു ജലനിരപ്പ്. ഒക്ടോബർ അവസാനം കനാലുകളിലൂടെ കൃഷിക്കായി വെള്ളം തുറന്നുവിടേണ്ടിവന്നു. ഒരാഴ്ചത്തെ ഇടവേളയിൽ ഇടതുവലത് കനാലുകൾ തുറന്നിരുന്നു. മഴക്കാലത്ത് മണ്ണും മരങ്ങളും വന്നടിഞ്ഞ് നിലവിൽ സംഭരണശേഷിയിൽ കുറവ് സംഭവിച്ചിട്ടുണ്ട്.
കുടിവെള്ളം മുട്ടുമോ?
പീച്ചിയിൽ വെള്ളം ഗണ്യമായി കുറഞ്ഞാൽ നഗരത്തിലും ക്ഷാമം ഉണ്ടായേക്കും. കോർപറേഷൻ പരിധിയിലും നടത്തറ, മുളങ്കുന്നത്തുകാവ്, കോലഴി, പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകളും അടക്കം നഗരത്തിന്റെ പരിസര പ്രദേശങ്ങളിലെല്ലാം പീച്ചിയിലെ വെള്ളമാണെത്തുന്നത്. മുപ്പതിനായിരത്തിലേറെ ഗാർഹിക കണക്ഷൻ വഴിയാണ് വെള്ളം വിതരണം ചെയ്യുന്നത്. പഞ്ചായത്തുകളിലെ ജലനിധി, ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം എന്നിവയ്ക്കും പുഴയിലൂടെ തുറന്നുവിട്ട് പുഴയിലെ ജലനിരപ്പിനെ ആശ്രയിക്കുന്ന ലിഫ്റ്റ് ഇറിഗേഷനുകൾക്കായും വെള്ളം നൽകുന്നുണ്ട്.
വേനൽമഴയ്ക്കുള്ള
സാദ്ധ്യത നിലനിൽക്കുന്നു
വേനൽമഴയ്ക്കുള്ള സാദ്ധ്യത ഒഴിഞ്ഞിട്ടില്ല. ചൂട് കൂടുന്നതിന് അനുസരിച്ച് മഴയ്ക്കും സാദ്ധ്യതയുണ്ട്. രണ്ട് ദിവസമായി മേഘാവരണമുണ്ട്. രാവിലെ മഞ്ഞുണ്ടായിരുന്നു. പകൽച്ചൂടിലും നേരിയ കുറവുണ്ട്.
ഡോ.ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |