തൃശൂർ: 18 മാസം കളക്ടറായി സേവനം അനുഷ്ഠിച്ച് ആലപ്പുഴയിലേക്ക് സ്ഥലംമാറിപ്പോകുന്ന ഹരിത വി. കുമാറിന്റെ പടിയിറക്കം വികാരനിർഭരം. ഒമ്പതരയോടെ പതിവുപോലെ ഓഫീസിലെത്തിയ ഹരിത, പുതിയ കളക്ടർക്ക് സ്ഥാനമേൽക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്തുതീർത്തു.
ഈ സമയം സബ് കളക്ടറും അസി. കളക്ടറും ആർ.ഡി.ഒയുമെല്ലാം ഓഫീസിൽ എത്തുന്നുണ്ടായിരുന്നു. അവരോടെല്ലാം സ്നേഹത്തോടെയുള്ള യാത്രപറച്ചിൽ. പുതിയ കളക്ടർ കൃഷ്ണതേജയും ഇതിനിടെയെത്തി, കൂടെ അദ്ദേഹത്തിന്റെ ഭാര്യയും മകനും.
വർഷങ്ങൾക്ക് മുമ്പ് തൃശൂരിൽ ഹരിത വി. കുമാർ സബ് കളക്ടറായിരിക്കെ അസിസ്റ്റന്റ് കളക്ടറായിരുന്ന കൃഷ്ണതേജയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയത്. പുതിയ ദൗത്യത്തിലെത്തിയ കൃഷ്ണയ്ക്ക് ആശംസകൾ നേർന്ന് ബൊക്കെ കൈമാറി കളക്ടറുടെ കസേരയിലിരുത്തി. ഹരിതയും തൊട്ടടുത്തിരുന്നു.
കസേരയ്ക്ക് ചുറ്റും സഹപ്രവർത്തകരുടെ എണ്ണം കൂടിവന്നു. ഔദ്യോഗിക നടപടികൾ പൂർത്തിയായതോടെ കൈയ്യിലെ ഹാൻഡ് ബാഗ് തോളിലിട്ട് ഹരിത എഴുന്നേറ്റു. ഇതോടെ കൈകൊടുക്കാൻ തിക്കും തിരക്കുമായി. അടുത്തേക്ക് ഓടിയെത്തിയ പാർട്ട് ടൈം സ്വീപ്പർ കല്യാണിച്ചേച്ചിയെയും ചേർത്ത് പിടിച്ച് യാത്ര പറഞ്ഞു.
ഇനിയും അധികം നിന്നാൽ കരച്ചിൽ വരുമെന്ന് പറഞ്ഞായിരുന്നു തൃശൂരിന് പ്രിയങ്കരിയായി മാറിയ കളക്ടറുടെ പടിയിറക്കം. പുറത്തുകടന്നപ്പോൾ ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ ഉപഹാരം നൽകാനായി കാത്തുനിൽക്കുന്നു. ഒടുവിൽ ഉപഹാരവും സ്വീകരിച്ച് മടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |