തൃശൂർ: കൈത്തറി തുണിത്തരങ്ങൾക്ക് പ്രസിദ്ധമായ തിരുവില്വാമല കുത്താമ്പുള്ളി നെയ്ത്തുഗ്രാമത്തിൽ ചൗണ്ടപ്പനെ അറിയാത്തവർ ചുരുക്കം. പത്താം വയസിൽ തുടങ്ങിയ നെയ്ത്ത് 85ലും തുടരുന്നു. 75 വർഷത്തിനിടെ ചൗണ്ടപ്പൻ നെയ്ത കൈത്തറി സാരികൾക്കും സെറ്റ് മുണ്ടുകൾക്കും ധോത്തികൾക്കും കണക്കില്ല. ഡിസൈനിംഗും ചെയ്തിരുന്നു.
മുത്തച്ഛന്റെ കാലത്തുള്ള തറിയിൽ വീട്ടിലിരുന്ന് ദിവസം 10 മുതൽ 12 മണിക്കൂർ വരെ നെയ്യും. രക്തസമ്മർദ്ദവും ഇയർ ബാലൻസിന്റെ പ്രശ്‌നവുമുണ്ടെങ്കിലും രാവിലെ ആറിന് നെയ്ത്ത് തുടങ്ങും. ഉച്ചഭക്ഷണത്തിന് ശേഷം കുറച്ചുനേരം വിശ്രമം. ശേഷം മൂന്നിന് വീണ്ടും തുടങ്ങിയാൽ ചിലപ്പോൾ എട്ട് മണിവരെ നെയ്യും. സഹായിയായി ഭാര്യ സരോജനിയുമുണ്ട്. മകൻ പ്രകാശനും നെയ്ത്തുകാരനാണ്. ചൗണ്ടപ്പൻ ഡൽഹിയിൽ രണ്ട് തവണ കൈത്തറി പ്രദർശനത്തിൽ പങ്കെടുത്തിട്ടുണ്ട്.
ചൗണ്ടപ്പന്റെ പൂർവികർ ഉൾപ്പെടെ അഞ്ച് തലമുറകൾക്ക് മുമ്പ് കർണാടകത്തിൽ നിന്നെത്തിയവരാണ് കുത്താമ്പുള്ളിയിലെ നെയ്ത്തുകാർ. ഇന്നത്തേത് പോലുള്ള തറിയായിരുന്നില്ല അന്ന്. കൈകൊണ്ട് രണ്ട് വശത്തേക്കും നൂലെത്തിച്ചുള്ള നെയ്ത്ത് ശ്രമകരമായിരുന്നു. കൂടുതൽ സമയവുമെടുത്തിരുന്നു. നിലവിലുള്ള തറി വന്നതോടെ വേഗത്തിൽ നെയ്യാനായി.
വിയർപ്പിന് വിലയല്ലേ?
12 മണിക്കൂർ ജോലി ചെയ്താലും ദിവസത്തിൽ 750 രൂപയോളമേ കിട്ടൂ. ഒരു സഹായി വേണം. അനുബന്ധ ജോലികൾ വെറെ ചെയ്യിക്കണം. പണ്ടത്തേതുപോലെ ഗുണമുള്ള നെയ്ത്ത് സാമഗ്രികൾ (പാവ്) കിട്ടാനില്ല. എങ്കിലും കൈത്തറിയുടെ ഇഴയടുപ്പവും ഗുണവും പവർലൂമിന് ഇല്ല. കൂലി കുറവായതിനാൽ പുതിയ തലമുറയ്ക്ക് നെയ്ത്തിൽ താത്പര്യമില്ല.
അദ്ധ്വാനിക്കുന്നവർക്ക് അർഹമായ കൂലിയും സർക്കാർ ആനുകൂല്യങ്ങളുമില്ല. ഇക്കാര്യത്തിൽ നടപടിയുണ്ടാകണം.
- ചൗണ്ടപ്പൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |