തൃശൂർ : എയ്ഡ്സിനെതിരെ ബോധവത്കരണം ശക്തമാകുമ്പോഴും യുവജനങ്ങളിൽക്കിടയിൽ രോഗം വർദ്ധിക്കുന്നു. 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ സംസ്ഥാനത്ത് 2022 മുതൽ ഓരോ വർഷം ചെല്ലുംതോറും രോഗം കണ്ടെത്തുന്നു. 2022ൽ ഒമ്പത് ശതമാനമാണെങ്കിൽ 2025 എപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരമത് 15.4 ശതമാനമായി. മയക്കുമരുന്ന്, സുരക്ഷിതമില്ലാത്ത ലൈംഗികബന്ധം, സ്വവർഗ രതി എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്. എയ്ഡ്സ് ബാധിച്ച് ചികിത്സയിലുള്ളവരിൽ അമ്പത് ശതമാനത്തിലേറെ പേർ 35നും 45 നും ഇടയിൽ പ്രായമുള്ളവരാണ്. 2,914 പേർ ചികിത്സയിലാണ്. ഇതിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരടക്കമുണ്ട്. കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് രോഗം റിപ്പോർട്ട് ചെയ്തവരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനം തൃശൂരിനാണ്. 518 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം (850), തിരുവനന്തപുരം (555) എന്നിങ്ങനെയാണ് മറ്റ് രണ്ട് ജില്ലകളുടെ കണക്കുകൾ.
"സ്വകാര്യ" കണക്കില്ല
സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ കണക്കുകൾ കൃത്യമായി ലഭിക്കാത്തത് മൂലം രോഗികളുടെ എണ്ണം കണ്ടെത്താനാകാത്ത സ്ഥിതിയുണ്ട്. സർക്കാർ ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന കണക്കിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ കണക്കും കൃത്യമായി ലഭിച്ചാൽ വൻ വർദ്ധന ഉണ്ടായേക്കും.
എപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്ക്
എറണാകുളം (160)
തിരുവനന്തപുരം (82)
തൃശൂർ (78)
കോഴിക്കോട് (78)
പാലക്കാട് (83)
കോട്ടയം (48)
കണ്ണൂർ (48)
കൊല്ലം (39)
മലപ്പുറം (48)
ആലപ്പുഴ (28)
പത്തനംതിട്ട (50)
ഇടുക്കി (37)
കാസർകോട് (26)
വയനാട് (13)
എയ്ഡ്സ് ബോധവത്കരണ പരിപാടികൾ
ഡിസംബർ ഒന്നിന് നടക്കുന്ന എയ്ഡസ് ദിനാചരണത്തിന്റെ ഭാഗമായി വിപുല ബോധവത്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ഡി.എം.ഒ ഡോ.ടി.പി.ശ്രീദേവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30ന് വൈകിട്ട് തെക്കെ ഗോപുര നടയിൽ ദീപം തെളിക്കും. ഒന്നിന് രാവിലെ കോളേജ് വിദ്യാർത്ഥികളും എൻ.എസ്.എസ് വളണ്ടിയർമാരും പങ്കെടുക്കുന്ന റാലി എട്ടരയ്ക്ക് കിഴക്കേ ഗോപുരനടയിൽ നിന്നാരംഭിച്ച് സെന്റ് മേരീസ് സ്കൂളിൽ സമാപിക്കും. ജില്ലാതല ഉദ്ഘാടനം കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |