തൃശൂർ : നവീന ഉപകരണങ്ങളും കോടിക്കണക്കിന് രൂപയും ചെലവഴിക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ അഭാവം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ദൈനം ദിന പ്രവർത്തനത്തെ ബാധിക്കുന്നു. കൊവിഡ് കാലത്ത് കൂടുതൽ ഐ.സി.യു സംവിധാനം ഉൾപ്പെടെ സജ്ജീകരിച്ചെങ്കിലും നഴ്‌സുമാർ ഉൾപ്പെടെയുള്ളവരുടെ ക്ഷാമം രൂക്ഷമാണ്. കൊവിഡ് കാലത്ത് പ്രത്യേകമായി നിയമിച്ച എൻ.എച്ച്.എം ജീവനക്കാരെ വ്യാപനം കുറഞ്ഞതോടെ പിരിച്ചുവിടുകയായിരുന്നു. വ്യാപനം കുറഞ്ഞതോടെ കേന്ദ്രം ഫണ്ട് നിറുത്തലാക്കിയതോടെയാണ് ഇരുന്നൂറിലേറെ പേരെ പിരിച്ചുവിട്ടതെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ഇതോടൊപ്പം കരാർ കാലാവധി അവസാനിച്ചവരെയും പിരിച്ചുവിട്ടു.
ഇതോടെ കൊവിഡ് ബാധിച്ച ഡയാലിസിസ് രോഗികൾക്ക് പോലും ഡയാലിസിസ് നടത്താനാകുന്നില്ല. ആശുപത്രികളിലെത്തുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നതും പ്രതിസന്ധിയിലായി. ടെസ്റ്റ് നടത്തുന്ന വൈറോളജി ലാബിൽ മാത്രം 25 ലാബ് ടെക്‌നിഷ്യന്മാർ, 11 ഡി.ടി.പിക്കാർ, ക്ലീനിംഗ് സ്റ്റാഫുകൾ, മറ്റ് ജീവനക്കാർ എന്നിവരെയാണ് പറഞ്ഞുവിട്ടത്. ആർ.ടി.പി.സി.ആർ ടെസ്റ്റും അവതാളത്തിലായി. ഒന്നാം തിയതി പൂർണ്ണമായി ടെസ്റ്റ് മുടങ്ങി. എന്നാൽ ഇന്നലെ മറ്റ് ലാബുകളിൽ നിന്ന് ലാബ് ടെക്‌നീഷ്യന്മാരെ പിൻവലിച്ച് പ്രവർത്തനം ആരംഭിക്കുകയായിരുന്നു. അതേസമയം നേരത്തെ നടത്തിയിരുന്ന ടെസ്റ്റുകളുടെ പകുതി പോലും ചെയ്യാനാകുന്നില്ല. വാക്‌സിനെടുക്കാനെത്തുന്നവരും ദുരിതത്തിലാണ്. ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്താൻ ഏതാനും ജീവനക്കാരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് ശ്രമം നടത്തുന്നുണ്ട്.
അന്വേഷണത്തിന് ' തേരാപാര' നടക്കണം
പൊതുജനങ്ങൾക്ക് ആവശ്യമായ വിവരം ലഭിക്കാനുള്ള സംവിധാനം ഇല്ലാത്തതിനാൽ നിരവധി കെട്ടിടങ്ങൾ കയറിയിറങ്ങേണ്ട ഗതികേടിലാണ്. പബ്‌ളിക് റിലേഷൻ സംവിധാനം കാര്യക്ഷമമാക്കണമെന്ന ആവശ്യം നിരവധി കാലമായിട്ടും നടപ്പിലാക്കാനാകുന്നില്ല.
ആശുപത്രി വികസന സമിതി
യോഗം ചേർന്നിട്ട് മാസങ്ങൾ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർണ്ണായക തീരുമാനമെടുക്കേണ്ട ആശുപത്രി വികസന സമിതി ചേർന്നിട്ട് മാസങ്ങളായി. കഴിഞ്ഞ സമിതിയുടെ കാലാവധി തീർന്ന് പുതിയ സമിതി രൂപീകരിച്ചെങ്കിലും ഏഴ് മാസമായി യോഗം ചേർന്നിട്ടില്ല. ആശുപത്രിയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ബന്ധപ്പെട്ടവരിലെത്തിക്കാൻ ഇതുമൂലം സാധിക്കുന്നില്ല.
ട്രൂനാറ്റ് കിറ്റ് എത്തിയില്ല
മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനെത്തിക്കുന്ന മൃതദേഹങ്ങളിൽ കൊവിഡ് പരിശോധന നടത്താനുള്ള ട്രൂനാറ്റ് കിറ്റ് തീർന്നിട്ട് ആഴ്ച്ചകളായി. ഇതോടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് പരിശോധന നടത്തി മണിക്കൂറുകളോളം കാത്തിരിക്കണം.
ഒറ്റയടിക്ക് ജീവനക്കാരെ പിരിച്ചുവിട്ടതോടെ കുറച്ച് പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. അത് പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണ്. ആർ.ടി.പി.സി.ആർ ടെസ്റ്റ് നിലവിലുള്ള സ്ഥിരം ജീവനക്കാരെ ഉപയോഗിച്ച് നടത്തുന്നുണ്ട്.
ഡോ. രൺദീപ്
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |