തൃശൂർ : ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി സി.പി.എം ഏരിയ സമ്മേളനങ്ങളിലേക്ക്. ബ്രാഞ്ച് സമ്മേളനങ്ങളിലേത് പോലെ ലോക്കൽ സമ്മേളനങ്ങളിലും സജീവ ചർച്ചയായി കരുവന്നൂർ ബാങ്ക് വായ്പാ തട്ടിപ്പ് ഉയർന്നുവന്നിരുന്നു. മേൽഘടകങ്ങളിലും ഈ ചർച്ച ചൂടുപിടിച്ചേക്കും. കഴിഞ്ഞ ദിവസം കരുവന്നൂർ ബാങ്കിന്റെ എക്സ്റ്റൻഷൻ ശാഖ അടച്ചുപൂട്ടിയിരുന്നു.
മറ്റ് പ്രാദേശിക സഹകരണ ബാങ്കുകളിലെ പരാതികളും ക്രമക്കേട് ആരോപണങ്ങളും ലോക്കൽ സമ്മേളനങ്ങളിൽ ചർച്ചയായി. ഒല്ലൂർ, മണ്ണുത്തി, തൃശൂർ മേഖലകളിൽ പുത്തൂർ സർവീസ് സഹകരണ ബാങ്ക്, തൃശൂരിൽ നെടുപുഴ, നാട്ടിക സഹകരണ ബാങ്ക്, മണലൂർ സഹകരണ ബാങ്ക് തുടങ്ങിയിടങ്ങളുമായി ബന്ധപ്പെട്ടും പരാതികൾ ഉയർന്നു. നേതാക്കളുടെ ആഡംബര ജീവിതവും ചർച്ചയായി. ഗുരുവായൂരിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ചർച്ചയായത്. പലയിടത്തും ലോക്കൽ കമ്മിറ്റിയിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരങ്ങളുണ്ടായെങ്കിലും അത് വിഭാഗീയതയുടെ ഭാഗമല്ലെന്നാണ് നേതാക്കൾ പറയുന്നത്. ഒല്ലൂർ, ആമ്പല്ലൂർ മേഖലകളിലെ ലോക്കൽ കമ്മിറ്റികളിൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചവർ തോറ്റു. സെപ്തംബർ 15 മുതലാണ് ബ്രാഞ്ച് സമ്മേളനം തുടങ്ങിയത്. ഒക്ടോബർ 14 മുതലാണ് ലോക്കൽ സമ്മേളനം തുടങ്ങിയത്.
ഏരിയ സമ്മേളനം ആദ്യം തൃശൂരിൽ
ജില്ലാ സമ്മേളനത്തിന് വേദിയാവുന്ന തൃശൂർ ഏരിയാ സമ്മേളനമാണ് ആദ്യം. പൂത്തോളാണ് സമ്മേളനം നടക്കുക. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനാണ് തൃശൂർ സമ്മേളനം ഉദ്ഘാടനം ചെയ്യുക. ഡിസംബർ 15 നുള്ളിൽ സമ്മേളനം പൂർത്തിയാക്കാൻ സമയമുണ്ടെങ്കിലും ഡിസംബർ ഒന്നോടെ തന്നെ പൂർത്തിയാകുന്ന തരത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായിട്ടാണ് ഏരിയാ സമ്മേളനം. പുഴയ്ക്കൽ ഏരിയകളുടെ സമ്മേളനം 30നും ഡിസംബർ ഒന്നിനുമായി നടക്കും. ജില്ലാ സമ്മേളനം ജനുവരി 21 മുതൽ 23 വരെ തൃശൂരിലാണ്.
സംഘടനാ സംവിധാനം ഇങ്ങനെ
ബ്രാഞ്ച് 2405
ലോക്കൽ കമ്മിറ്റി 177
ഏരിയാ കമ്മിറ്റി 16
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |