തൃശൂർ : സംസ്ഥാനത്ത് ജനുവരിയിൽ സമഗ്രമായ കായിക നയത്തിന് രൂപം നൽകുമെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. കായിക രംഗത്തെ വളർച്ചയ്ക്കായി 12 വർഷത്തെയും നാലു വർഷത്തെയും രണ്ട് പദ്ധതികൾക്കാണ് രൂപം നൽകാൻ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാതലങ്ങളിൽ സ്‌പോർട്‌സ് കൗൺസിലുമായും കായികതാരങ്ങളുമായും ചർച്ച നടത്തി വരികയാണെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ പഞ്ചായത്തുകളിലും ഒരു കളിക്കളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 100 പഞ്ചായത്തുകളുടെ പ്രഖ്യാപനം ഉടൻ നടത്തും. കുന്നംകുളത്ത് സ്‌പോർട്‌സ് മെഡിസിൻ സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കും. ലാലൂരിലെ ഐ.എം. വിജയൻ സ്റ്റേഡിയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സാങ്കേതിക തടസം പരിഹരിച്ച് മുന്നോട്ട് പോകും. 2016 ൽ ആരംഭിച്ച നിർമ്മാണമാണ്. എത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള നടപടിയെടുക്കും. കോർപറേഷൻ സ്റ്റേഡിയം പൂർണ്ണസജ്ജമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |