തൃശൂർ: തൃശൂർ നഗരത്തിൽ പൊലീസിന്റെ സൂചനാ ബോർഡുകൾ നീക്കിയ കോർപറേഷൻ ഉദ്യോഗസ്ഥർക്ക് പൊലീസ് നോട്ടീസ് നൽകിയതിനെതിരെ മുഖ്യമന്ത്രിക്ക് മേയറുടെ പരാതി.
സൂചനാബോർഡുകൾ നീക്കിയതിന് മോഷണക്കുറ്റം ചുമത്തിയാണ് എക്‌സിക്യൂട്ടിവ് എൻജിനിയറോട് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയത്.
വെള്ളിയാഴ്ച രാവിലെ നേരിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കോർപറേഷൻ പരിധിയിൽ പൊതുജനങ്ങൾക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തിൽ ഒരു വകുപ്പുകളുടെയും അനുമതിയുമില്ലാതെയും വിവിധയിടങ്ങളിൽ സ്ഥാപിച്ച ബോർഡുകൾ ഹൈക്കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്തിരുന്നു. മേയറുടെ നിർദേശ പ്രകാരം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഉദ്യോഗസ്ഥരും കൂടിയാലോചിച്ചാണ് നടപടികൾ സ്വീകരിച്ചിട്ടുള്ളത്.
കഴിഞ്ഞദിവസമായിരുന്നു പെരിങ്ങാവ് മുതൽ പാട്ടുരായ്ക്കൽ വരെ പൊലീസ് സ്ഥാപിച്ച 24 ബോർഡുകൾ എടുത്തു മാറ്റിയത്. നോ പാർക്കിംഗിന് പുറമേ സ്‌കൂൾ സോൺ, സീബ്രാ ലൈൻ, ഗോ സ്ലോ തുടങ്ങിയ ബോർഡുകളും എടുത്തുമാറ്റിയവയിൽ ഉൾപ്പെടുന്നു. സൂചനാ ബോർഡുകളിൽ പരസ്യമുണ്ടെന്ന കാരണത്താലാണ് നീക്കിയതെന്നായിരുന്നു കോർപറേഷൻ വിശദീകരണം. മുൻപ് പൊലീസ് സല്യൂട്ട് നൽകുന്നില്ലെന്ന് മേയർ പരാതിപ്പെട്ടതും വിവാദമായിരുന്നു.
കോർപറേഷനെ അവഹേളിക്കുന്ന തരത്തിൽ എ.സി.പിയുടെ നേതൃത്വത്തിൽ നോട്ടീസ് നൽകിയിരിക്കുകയാണെന്നാണ് മേയറുടെ പരാതി. പൊലീസിന്റെ മറവിൽ അനിയന്ത്രിതമായ രീതിയിൽ ചില പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചും തദ്ദേശ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയും ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്തും പരസ്യമാഫിയ പ്രവർത്തിക്കുന്നുണ്ട്. അനിയന്ത്രിതമായി പൊലീസ് നടത്തുന്ന ചട്ടലംഘനങ്ങൾക്കെതിരെ വകുപ്പ്തല നടപടികൾ കർശനമായി സ്വീകരിക്കണം. സംസ്ഥാനത്ത് എത്രത്തോളം ഫണ്ട് ഈ വിധത്തിൽ തദേശ സ്ഥാപനങ്ങൾക്ക് ലഭിക്കേണ്ടത് നഷ്ടപ്പെടുത്തിയെന്ന് സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നും മേയർ പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |