തൃശൂർ: സി.പി.എം ജില്ലാ കമ്മിറ്റിയിൽ മുൻ ഡി.വൈ.എഫ്.ഐ നേതാവ് ടി. ശശിധരനെ ഉൾപ്പെടുത്തിയതിൽ പ്രത്യേകതയില്ലെന്ന് ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. അത് ഒരു തിരുത്തൽ പ്രക്രിയ ആണ്. ശശിധരൻ മറ്റൊരു സംവിധാനതിലേക്ക് പോയിട്ടില്ല. മാള ഏരിയ കമ്മിറ്റി അംഗം കൂടിയാണ്. ജില്ലയിൽ ഒന്നാമത്തെ രാഷ്ട്രീയ പാർടിയായി സി.പി.എം മാറിയെന്നും എം.എം. വർഗീസ് പറഞ്ഞു. വലതുപക്ഷ മേധാവിത്വം നിലനിന്നിരുന്ന ജില്ലയിൽ ഇടതുപക്ഷമുന്നേറ്റം പ്രകടമാണ്. ജില്ലാ സമ്മേളനത്തിനുശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ലും 2021ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയമാണ് എൽ.ഡി.എഫ് നേടിയത്. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും 13ൽ 12 വീതം മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വിജയം ആവർത്തിക്കാനായി. ജില്ലാ പഞ്ചായത്തും കോർപറേഷനും തുടർവിജയം ആവർത്തിച്ചു. 86ൽ 69 ഗ്രാമപഞ്ചായത്തുകളും 16ൽ 13 ബ്ലോക്ക് പഞ്ചായത്തുകളും ഏഴിൽ അഞ്ച് മുനിസിപ്പാലിറ്റികളും എൽ.ഡി.എഫ് ഭരണത്തിലാണ്.
കോൺഗ്രസ് പൂർണമായി തകർന്നു. വിവധി പാർട്ടികളിൽപ്പെട്ടവർ സി.പി.ഐ എമ്മിലേക്ക് വരികയാണ്. ജില്ലയിൽ സി.പി.എമ്മിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള കർമപദ്ധതികൾക്കാണ് സമ്മേളനം രൂപം നൽകിയത്. ഐക്യത്തിന്റെ പാതയിൽ പാർടി കൂടുതൽ കരുത്താർജിക്കുകയാണെന്നും എം.എം. വർഗീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |