തൃശൂർ: സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്താറുളള പുനലൂരിന് തൊട്ടു പിന്നാലെയും പാലക്കാടിനേക്കാൾ ഉയർന്നും തൃശൂരിൽ ചൂട് കടുത്തു. രാത്രിതാപനിലയും ശരാശരി 25 ഡിഗ്രിയിലേറെയുണ്ട്. വേനൽമഴ കിട്ടിയില്ലെങ്കിൽ,
വരും ആഴ്ചകളിലും വേനൽ ചൂട് 40 ഡിഗ്രിയിലേറെ ഉയർന്നുനിൽക്കാനാണ് സാദ്ധ്യതയെന്ന നിഗമനത്തിലാണ് കാലാവസ്ഥാ വകുപ്പ്. പൊതുവെ വരണ്ട അന്തരീക്ഷമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും അതിനാൽ താപനില ഉയർന്നുതന്നെ നിൽക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
2021ൽ ഒൻപതുമാസവും മഴകിട്ടിയിരുന്നു. ഡിസംബറിലും ജില്ലയിൽ മഴ ശക്തമായിരുന്നു. ജനുവരിയിൽ നേരിയ മഴലഭിച്ചു. അതിനാൽ ഇതുവരെ ജലക്ഷാമം കഴിഞ്ഞവർഷത്തേതുപോലെ രൂക്ഷമായിട്ടില്ല. അതേസമയം, ഈ മാസം അവസാനത്തോടെ വേനൽമഴ ലഭിച്ചുതുടങ്ങുമെന്ന പ്രതീക്ഷയും കാലാവസ്ഥാഗവേഷകർ പങ്കിടുന്നുണ്ട്. മഴയോടൊപ്പം കേരളാതീരത്ത് കാറ്റിനും സാദ്ധ്യതയുണ്ട്. ഏപ്രിലിൽ കൂടുതൽ മഴ ലഭിക്കും. മാർച്ച് ഒന്നുമുതൽ മേയ് 31 വരെയുള്ള വേനൽക്കാലത്ത് ശരാശരി 361.5 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ഇതിനേക്കാൾ കൂടുതൽ ലഭിക്കുമെന്നാണ് വിലയിരുത്തൽ. പകൽ സമയങ്ങളിൽ കടുത്തചൂടും രാത്രിയും പുലർച്ചെയും തണുപ്പും കാറ്റുമുണ്ട്.
വേനൽ കടുത്തതോടെ കുടയും തൊപ്പിയും കണ്ണടകളുമായാണ് കൂടുതൽപേരും യാത്രയ്ക്കൊരുങ്ങുന്നത്. അതൊരു ഫാഷനായിട്ടുണ്ടെന്നും വിൽപ്പന കൂടിയിട്ടുണ്ടെന്നും കച്ചവടക്കാർ പറയുന്നു. ഫാഷനായി മാത്രമല്ല, വെയിലിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികളും തൊപ്പികൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. നഗരത്തിലെ ബസ് ഡ്രൈവർമാരും ചൂടിൽ നിന്നു രക്ഷ നേടാൻ സൺ ഗ്ലാസുകളെ ആശ്രയിക്കുന്നുണ്ട്.
സൂര്യാഘാത സാദ്ധ്യതയുളളതിനാൽ കണ്ണുകൾക്കും കരുതൽ വേണം.
ഫോൺ ഉപയോഗിക്കമ്പോൾ മിനിറ്റിൽ 10–15 തവണയെങ്കിലും ഇമവെട്ടണം
വെള്ളവും പഴവർഗങ്ങളും കൂടുതലായി ഉൾപ്പെടുത്തണം
വിയർപ്പിലൂടെ ലവണങ്ങൾ നഷ്ടമാകുന്നതിനാൽ ഉപ്പിട്ട നാരങ്ങാവെള്ളം, കഞ്ഞിവെള്ളം കഴിക്കണം
ജലജന്യരോഗങ്ങൾ ഒഴിവാക്കാൻ തിളപ്പിച്ചാറിയ വെള്ളം കരുതുക.
പാലക്കാട് കഴിഞ്ഞദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയർന്നിരുന്നു. വേനൽമഴ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴയില്ലെങ്കിൽ തൃശൂർ അടക്കമുളള ജില്ലകളിൽ കടുത്ത ചൂടുണ്ടാകും.
- ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |