തൃശൂർ : വരവ് - ചെലവ് കണക്കുകൾ ഒരറ്റം മുട്ടാതായതോടെ ആയിരക്കണക്കിന് ജീവനുകൾ നിലനിറുത്താൻ രക്തം നൽകിയിരുന്ന തൃശൂർ ഐ.എം.എ ബ്ലഡ് ബാങ്ക് പൂട്ടൽ ഭീഷണിയിൽ. ജീവനക്കാരുടെ ശമ്പളം, മറ്റ് ചെലവുകൾ ഉൾപ്പടെ പ്രതിമാസം 19 ലക്ഷത്തോളം രൂപ ചെലവാകുമ്പോൾ വരുമാനം 13 ലക്ഷത്തോളം മാത്രമാണ്. ഇതിനിടെ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് ജീവനക്കാർ സമരം ആരംഭിച്ചതോടെ പിടിച്ച് നിൽക്കാനാകാത്ത സ്ഥിതിയാണെന്ന് ഐ.എം.എ അധികൃതർ പറയുന്നു. സംസ്ഥാനത്തെ മറ്റ് ബ്ലഡ് ബാങ്കുകളിൽ ജീവനക്കാരായി പരമാവധി 20 പേരാണുള്ളതെങ്കിൽ തൃശൂരിൽ 39 പേരാണുള്ളത്. ജില്ലാ പഞ്ചായത്തിന്റെ സ്ഥലത്താണ് ബ്ലഡ് ബാങ്ക് സ്ഥിതി ചെയ്യുന്നതെന്നതിനാൽ ജീവനക്കാരുടെ നിയമനത്തിലും രാഷ്ട്രീയ ഇടപെടലുണ്ടായതായും ആരോപണമുണ്ട്. ഇതാണ് അധികബാദ്ധ്യത വരുത്തുന്നതെന്നും പറയുന്നു. അതേസമയം ആദ്യകാലങ്ങളിൽ കൂടുതൽ വരുമാനം ലഭിച്ചപ്പോൾ അത് ബാങ്കുകളിൽ സ്ഥിരനിക്ഷേപം നടത്തിയിരുന്നെന്നും 2013 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള വർദ്ധനവ് നടപ്പിലാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നുമാണ് ജീവനക്കാർ പറയുന്നത്. 16,000 മുതൽ 22,000 രൂപ വരെ ശമ്പളമാണ് ജീവനക്കാർക്ക് നൽകുന്നത്. 2004 മാർച്ച് 21 ന് രാമവർമ്മപുരത്താണ് ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, എം.പി എന്നിവരുടെ സഹകരണത്തോടെയും ധനസഹായത്തോടെയും പ്രവർത്തനം ആരംഭിച്ചത്.
നിലവിലെ പ്രതിസന്ധി
കൊവിഡ് കാലത്തുണ്ടായ വരുമാനത്തിലെ ഇടിവാണ് പ്രശ്നം. തൃശൂരിലെ രണ്ട് സ്വകാര്യ മെഡിക്കൽ കോളേജുകളും സർക്കാർ മെഡിക്കൽ കോളേജും ബ്ലഡ് ബാങ്കുകൾ നവീകരിച്ചു. രക്തദാന ക്യാമ്പുകളിൽ നിന്നും സംഭരിക്കുന്ന രക്തം രോഗ വിമുക്തമാക്കിയാണ് നൽകുന്നത്. ഇതിന് സർക്കാർ നിശ്ചയിച്ചത് 1050 രൂപയാണെങ്കിലും 800 രൂപയ്ക്കാണ് നൽകുന്നത്. 37 പേരിൽ ബ്ലഡ് ബാങ്കിലെ ടെക്‌നീഷ്യന്മാർക്കുള്ള ശമ്പളം നൽകുന്നത് സർക്കാരാണ്.
പ്രതിസന്ധിയുടെ നടുച്ചുഴിയിൽ
ജീവനക്കാരുടെ ശമ്പളവും മറ്റിനങ്ങൾക്കും 12 ലക്ഷത്തോളം
ബാഗുകൾ, പരിശോധനാ കിറ്റുകൾ, രാസപദാർത്ഥങ്ങൾ എന്നിവയ്ക്ക് 6 ലക്ഷത്തോളം
ജീവനക്കാരുടെ എണ്ണം 37
വാർഷിക വരുമാനം
2017- 18. 2.34 കോടി
2018 -19. 2.04 കോടി
2019- 20. 1.97 കോടി
2020- 21. 1.48 കോടി
വലിയ നഷ്ടമാണ് ഒരോ മാസവും ഉണ്ടാകുന്നത്. ഇത് മറികടക്കണമെങ്കിൽ സർക്കാരിന്റെ സഹായം അത്യാവശ്യമാണ്.
ഡോ.ജോസഫ് ജോർജ്ജ്
സെക്രട്ടറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |