പുതുക്കാട്: രക്തം വാർന്ന് ചേതനയറ്റ മാതാപിതാക്കളുടെ മൃതദേഹങ്ങൾ പൊലീസ് എത്തുന്നതുവരെ റോഡുവക്കിൽ കിടന്നു. പൊലീസെത്തി തുണികൊണ്ട് മറച്ച ശേഷമായിരുന്നു ഇൻക്വസ്റ്റ് തയ്യാറാക്കിയത്. മകന്റെ വെട്ടേറ്റ ഇരുവരും ഓടിരക്ഷപെടാൻ ശ്രമിച്ചപ്പോഴും പിറകെ പാഞ്ഞ് ഇരുവരെയും തുരുതുരാ വെട്ടുകയായിരുന്നു. റോഡിൽ രക്തം തളംകെട്ടി നിൽക്കുന്ന കാഴ്ച ഭയാനകം.
കൊലപാതകം നടത്തിയ അനീഷിനും സഹോദരി ആശയ്ക്കും പിതാവ് കുട്ടനും അമ്മ ചന്ദ്രികയും തങ്ങളുടെ മാതാപിതാക്കളെല്ലന്ന തോന്നൽ രൂപം കൊണ്ടിരുന്നെന്നും ഇതുമൂലം വഴക്ക് പതിവായിരുന്നെന്നും നാട്ടുകാർ പറയുന്നു. മകളെ വിവാഹം കഴിച്ചയച്ച് ഒരു വർഷം കഴിഞ്ഞതോടെ ഭർത്താവുമായി പിണങ്ങി ഒരു കുട്ടിയുമായി തിരികെയെത്തി. ഗൾഫിലായിരുന്ന അനീഷ് ജോലി മതിയാക്കി നാട്ടിലെത്തി. സ്വന്തമായി കാർ വാങ്ങി എറണാകുളത്ത് ടാക്‌സി ഡ്രൈവറായി ജോലി നോക്കിയിരുന്നു. ഇതിനിടെയാണ് അനീഷിന്റെയും കുടുംബത്തിന്റെയും ജീവിതതാളം തെറ്റിയതത്രെ.
ബന്ധുക്കളുമായും അയൽവാസികളുമായും അനീഷിനും സഹോദരിക്കും ബന്ധങ്ങളുണ്ടായിരുന്നില്ല. മാതാപിതാക്കളുമായും മക്കൾക്ക് ബന്ധം കുറവായിരുന്നു. ഒരു വീട്ടിൽ രണ്ട് അടുക്കളയിലാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. വീടിരിക്കുന്ന സ്ഥലം കൂടാതെ മറ്റൊരു റബ്ബർത്തോട്ടം കൂടി കുട്ടനുണ്ട്. ഇവിടത്തെ ടാപ്പിംഗ് കഴിഞ്ഞ് മറ്റ് തോട്ടങ്ങളിലും കുട്ടൻ ജോലിക്ക് പോകും.
വീടിന്റെ മുൻവശത്ത് പുല്ല് ചെത്തി ഫലവൃക്ഷത്തൈകൾ നടുന്നതിനിടെ കുട്ടനും ചന്ദ്രികയും മകനുമായി വഴക്കുണ്ടായതായി അയൽവാസികൾ പറഞ്ഞു. വഴക്ക് പതിവായതിനാൽ അയൽപക്കക്കാർ ശ്രദ്ധിക്കാറില്ല. മൺവെട്ടി കൊണ്ട് ചന്ദ്രികയെ തലയ്ക്കടിച്ച ശേഷം വീടിനകത്തു ചെന്ന് ഇറച്ചിവെട്ടുന്ന തരത്തിലുള്ള വെട്ടുകത്തിയുമായി എത്തിയാണ് ചന്ദ്രികയെ മകൻ അനീഷ് വെട്ടിയത്.
വെട്ടുകത്തി എടുക്കാൻ അനീഷ് വീടിനകത്തുപോയ സമയം അയൽപക്കത്തേക്ക് ഓടിയ ചന്ദ്രികയെ പിറകെയെത്തി വലിച്ചിഴച്ച് റോഡിൽ എത്തിച്ചായിരുന്നു തുരുതുരാ വെട്ടിയത്. സംഭവം കണ്ട് ഓടിയെത്തിയ കുട്ടനെയും അനീഷ് വെട്ടിവീഴ്ത്തി. ചന്ദ്രികയുടെ മുഖം തിരിച്ചറിയാത്ത നിലയിലായി. കുട്ടന് കഴുത്തിലും തലയിലും ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. കൃത്യം നടത്തി വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്ത ശേഷമാണ് പ്രതി അനീഷ് ബൈക്കിൽ രക്ഷപെട്ടത്.
കുട്ടനെയും ചന്ദ്രികയെയും അനീഷ് കൊല്ലാനുപയോഗിച്ച കത്തി പുതുതായി വാങ്ങിയതെന്ന് നിഗമനം. യുവാവിന്റെ ആസൂത്രണമാണോ പുതിയ കത്തി വാങ്ങുന്നതിലേക്ക് നയിച്ചതെന്ന സംശയവും ബലപ്പെടുന്നുണ്ട്. വഴക്ക് പതിവാണെങ്കിലും, കൊലപാതകത്തിൽ കലാശിക്കുമെന്ന് നാട്ടുകാർ ആരും പ്രതീക്ഷിച്ചില്ല. കുടിയേറ്റ കർഷകരുടെ നാടായ ഇഞ്ചക്കുണ്ടിൽ കേട്ടുകേൾവി പോലുമില്ലാത്ത അരും കൊല നടന്നതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.
പൊലീസെത്തി വീടിനകത്ത് കയറിയപ്പോൾ ചന്ദ്രികയുടെ മകൾ മുറിയിലിരുന്ന് കഞ്ഞി കുടിക്കുകയായിരുന്നു. മാതാപിതാക്കൾക്ക് വെട്ടേറ്റത് അവർ കണ്ടിട്ടില്ലെന്ന് പറഞ്ഞു. പോറ്റിവളർത്തിയ മക്കൾ തള്ളിപ്പറയുന്നതും പഴി പറയുന്നതും സഹിച്ച് കുട്ടനും ചന്ദ്രികയും ഈ മക്കൾക്ക് വേണ്ടി തന്നെയാണ് ജീവിച്ചിരുന്നത്. ഒടുവിൽ മകന്റെ കൈകളാൽ ജീവൻ വെടിയേണ്ട ദുര്യോഗവും.
പുതുക്കാട്: അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി രക്ഷപ്പെട്ട ഇഞ്ചക്കുണ്ട് സ്വദേശി അനീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഞായറാഴ്ച രാവിലെയാണ് വീട്ടിനുപുറത്ത് വച്ച് അനീഷ് അച്ഛൻ കുട്ടനെയും അമ്മ ചന്ദ്രികയെയും വെട്ടിക്കൊലപ്പെടുത്തിയത്. അയൽവാസികളെ ഭീഷണിപ്പെടുത്തി പൊലീസിനെയും വിവരമറിയിച്ചാണ് അനീഷ് ബൈക്കെടുത്ത് രക്ഷപ്പെട്ടത്. കെ.എൽ.എട്ട് പി 0806 നമ്പരിലുള്ള കറുപ്പും നീലനിറത്തിലുള്ള ഹീറോ ഹോണ്ട ബൈക്കിലാണ് രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോൾ ഇളംപച്ച നിറത്തിലുള്ള ടീ ഷർട്ടും കരിനീല നിറത്തിലുള്ള ടൗസറുമാണ് ധരിച്ചിരിക്കുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെള്ളിക്കുളങ്ങര പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിൽ അറിയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |