തൃശൂർ: എന്റെ കേരളം മെഗാപ്രദർശന മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയം. രണ്ടുനാൾ പിന്നിടുമ്പോൾ മേളയ്ക്കെത്തിയത് പതിനായിരക്കണക്കിന് പേർ. രാവിലെ മുതൽ രാത്രി വരെ ഓരോ സ്റ്റാളുകളിലും നിരവധിപേർ എത്തുന്നുണ്ട്. ഒരാഴ്ചയ്ക്കകം ലക്ഷക്കണക്കിന് പേർ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വിപണനവും പ്രദർശനവും ഫുഡ് കോർട്ടും സർക്കാർ സേവനങ്ങളും എല്ലാം ഒരുകുടകീഴിൽ ലഭ്യമാകുന്ന തരത്തിലാണ് പ്രദർശന നഗരി. അതോടൊപ്പം സംസ്ഥാനചരിത്രവും വികസനവും വരാൻ പോകുന്ന വികസനവും കടന്നുപോയ പ്രളയവും കൊവിഡും അതിജീവിച്ചതിന്റെ നേർചിത്രവും പ്രദർശന നഗരിയിലുണ്ട്. സെമിനാറുകൾ, കലാസാംസ്‌കാരിക പരിപാടികൾ എന്നിവ മേളയ്ക്ക് കൊഴുപ്പേകുന്നു.
ഇന്നലെ രാവിലെ സെമിനാറും വൈകീട്ട് കാഥികൻ ഹർഷകുമാറിന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന കഥ പ്രസംഗവും നടന്നു. സംഘാടക സമിതി ചെയർമാൻ മന്ത്രി കെ. രാജൻ, കളക്ടർ ഹരിത വി. കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരിം എന്നിവരാണ് മേളയുടെ ചുമതലക്കാർ. ജില്ലയിലെ മറ്റ് മന്ത്രിമാരായ കെ. രാധകൃഷ്ണൻ, ഡോ. ആർ. ബിന്ദു എന്നിവരും വിവിധ സബ് കമ്മിറ്റികളുടെ ചുമതലക്കാരായി എം.എൽ.എമാരും സജീവ സാന്നിദ്ധ്യമാണ്.
ഹെൽമെറ്റ് സ്വന്തമാക്കാം
'ഒരുദിനം ഒരു ചോദ്യം, ഒരു ഹെൽമെറ്റ് സ്വന്തം' എന്ന പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റാൾ ശ്രദ്ധാകേന്ദ്രമാകുന്നു. സ്റ്റാളിന് മുന്നിലെത്തുന്നവരെ വരവേൽക്കുക ഒരു ചോദ്യമാണ്. ഉത്തരം വെള്ളപേപ്പറിൽ എഴുതി പെട്ടിയിലിട്ടാൽ നറുക്കെടുപ്പിലൂടെ പ്രഖ്യാപിക്കുന്ന വിജയിക്ക് സമ്മാനമായി ഹെൽമറ്റ് ലഭിക്കും.
"ലിംഗാധിഷ്ഠിത അതിക്രമങ്ങൾ" മേളയിൽസെമിനാറുകൾക്ക് തുടക്കം
തൃശൂർ: ലിംഗാധിഷ്ഠിത അതിക്രമങ്ങൾ വർദ്ധിക്കുന്ന കാലഘട്ടത്തിൽ കാലികപ്രസക്തി വിളിച്ചോതി എന്റെ കേരളം പ്രദർശന വിപണന മേളയിൽ സെമിനാറുകൾക്ക് തുടക്കം. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ലിംഗാധിഷ്ഠിത അതിക്രമങ്ങൾ എന്ന വിഷയത്തിലാണ് ആദ്യ സെമിനാർ നടന്നത്.
സെമിനാറുകളുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ സംസ്ഥാന റിസോഴ്സ് പേഴ്സൺ വി.എൽ. സാവിത്രി സെമിനാറിന് നേതൃത്വം നൽകി. കുടുംബങ്ങളിലും സമൂഹത്തിലും സ്ത്രീകൾ അനുഭവിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് സെമിനാർ ചർച്ച ചെയ്തു. ഒരു സ്ത്രീ ഏതൊക്കെ തരത്തിലാണ് അതിക്രമങ്ങൾക്ക് വിധേയരാകുന്നതെന്ന അവബോധം പകർന്നു നൽകുന്ന വിഷയങ്ങളും സെമിനാറിൽ ഉൾപ്പെടുത്തി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൾ കരീം അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ കോ- ഓർഡിനേറ്റർ ഇൻ ചാർജ് രാധാകൃഷ്ണൻ, കുടുംബശ്രീ അംഗങ്ങൾ, കമ്മ്യൂണിറ്റി ലീഡേഴ്സ്, കുടുംബശ്രീ ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |