കയ്പമംഗലം: സ്വർഗ്ഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ട് മട്ടുപ്പാവിൽ വിളയിച്ചിരിക്കുകയാണ് പെരിഞ്ഞനം കൊറ്റംകുളം സ്വദേശി തറയപ്പുറത്ത് ജിനേഷ്. 60 ഓളം ഗാക് ഫ്രൂട്ടുകളാണ് വീടിന്റെ ടെറസിൽ വിളഞ്ഞു നിൽക്കുന്നത്. വെൽഡറായ ജിനേഷ് 9 മാസം മുമ്പാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ഗാക് ഫ്രൂട്ടിനെ കുറിച്ച് അറിയുന്നത്. തുടർന്ന് അങ്കമാലി സ്വദേശി ജോജോയുടെ കൈയിൽ നിന്നും 300 രൂപയ്ക്ക് ആറ് വിത്തുകൾ വാങ്ങിയാണ് നട്ടുപിടിപ്പിച്ചത്.
ചാണക പൊടിയും, ആട്ടിൻ കാഷ്ഠവും മൂത്രവുമാണ് വളമായി നൽകിയത്. പൂവിട്ട് കഴിഞ്ഞാൽ കൈകൾ കൊണ്ട് പരാഗണം നടത്തിയാലേ കായ് ഫലം ഉണ്ടാകൂവെന്നതാണ് ഇതിന്റെ പ്രത്യേകത. ഏഴ് മാസം കഴിഞ്ഞപ്പോഴാണ് ജിനേഷിന്റെ ഗാക് ഫ്രൂട്ട് കൃഷി കായ്ച്ചത്. പഴം പഴുക്കുന്നത് വരെ നാല് നിറങ്ങളിൽ ഗാക് ഫ്രൂട്ടിനെ കാണാം.
വിയറ്റ്‌നാം സ്വദേശിയായ ഗാക് ഫ്രൂട്ട് കേരളത്തിലേക്കെത്തിയിട്ട് കുറച്ച് വർഷങ്ങളേ ആയിട്ടുള്ളൂ. അതുകൊണ്ട് ഗാക് ഫ്രൂട്ട് കൃഷി ചെയ്യുന്നവർ വിരളമാണ്. ഒരു കിലോ ഗാക് ഫ്രൂട്ടിന് 1000 മുതൽ 1500 രൂപ വരെയാണ് വിപണി വില. ഒരു പഴം ഏകദേശം ഒരു കിലോയോളം തൂക്കം വരും.
വൈറ്റമിൻ സിയുടെ കലവറയായ ഗാക് ഫ്രൂട്ട് പഴമായും, പച്ചക്കറിയായും ഉപയോഗിക്കാം. വലിയ ഒരു പഴത്തിൽ നിന്നും 16 മുതൽ 20 വരെ വിത്ത് ലഭിക്കും. പാഷൻ ഫ്രൂട്ടിനോട് സാദ്യശ്യമുള്ള വള്ളിച്ചെടിയാണ് ഗാക്. കീടരോഗ ബാധയില്ലെന്നതും പരിചരണം ലളിതമാണെന്നതുമാണ് ഈ കൃഷിയെ ആകർഷകമാക്കുന്നത്. വിപുലമായ രീതിയിൽ ഗാക് ഫ്രൂട്ട് കൃഷിയുമായി മുന്നോട്ട് പോകാനാണ് ജിനേഷിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |