തൃശൂർ: ജില്ലയിൽ പകർച്ചവ്യാധികൾ കൂടിവരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജില്ലയൊട്ടാകെ സമഗ്ര ശുചീകരണ യജ്ഞം നടത്തും. ജില്ലയെ പകർച്ച വ്യാധി മുക്തമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തോടെ നടത്തുന്ന 'ഹീൽ ദൈ തൃശൂർ' ആരോഗ്യ സുരക്ഷാ കാമ്പയിന്റെ ആലോചനാ യോഗത്തിലാണ് തീരുമാനം.
സമഗ്രമായ ആരോഗ്യ സംരക്ഷണം ലക്ഷ്യമിടുന്നതാണ് ഹീൽ ദൈ തൃശൂർ ആരോഗ്യ സുരക്ഷാ കാമ്പയിനെന്ന് കളക്ടർ ഹരിത വി കുമാർ പറഞ്ഞു. ഞായറാഴ്ചയിലെ ശുചീകരണ യജ്ഞത്തിലൂടെ തുടക്കം കുറിക്കുന്ന കാമ്പയിൻ വിവിധ തുടർ പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോകണം. ഞായറാഴ്ച നടക്കുന്ന ശുചീകരണ യജ്ഞത്തിന് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും നേതൃത്വം നൽകണമെന്നും കളക്ടർ പറഞ്ഞു.
വീടുകളും പരിസരങ്ങളും മാലിന്യമുക്തമാക്കാനും കൊതുകുകൾ വളരാനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കാനുമുള്ള ബോധവത്കരണം വിദ്യാർത്ഥികളിലൂടെ എല്ലാ വീടുകളിലും എത്തിക്കണം. ഇതിനായി ജൂൺ അഞ്ചിന് മുമ്പ് പ്രത്യേക അസംബ്ലി വിളിച്ചുചേർത്ത് കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അദ്ധ്യാപകരും സ്കൂൾ അധികൃതരും നടപടി സ്വീകരിക്കണം. ആരാധനാലയങ്ങളിലൂടെ ശുചീകരണ യജ്ഞത്തിന്റെ സന്ദേശം പൊതുജനങ്ങളിലെത്തിക്കാൻ മതമേലദ്ധ്യക്ഷൻമാർ താത്പര്യമെടുക്കണമെന്നും കളക്ടർ പറഞ്ഞു.
ശുചീകരണത്തിന് ഫണ്ട്
ശുചീകരണത്തിനുള്ള ചെലവുകൾ തദ്ദേശ സ്ഥാപനങ്ങൾ താത്കാലികമായി തനത് ഫണ്ടിൽ നിന്ന് കണ്ടെത്തണം. ശുചിത്വ മിഷൻ, നാഷണൽ ഹെൽത്ത് മിഷൻ എന്നിവ വഴി താമസിയാതെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കും.
മുഴുവൻ വീടുകൾ, സർക്കാർസ്വകാര്യ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയും അവയുടെ പരിസരങ്ങളും മാലിന്യ മുക്തമാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണം. വീട്ടുകാർ, വ്യാപാരികൾ, വിദ്യാർത്ഥികൾ, രാഷ്ട്രീയമത സംഘടനകൾ, യുവജന സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ, ക്ലബ്ബുകൾ, വായനശാലകൾ തുടങ്ങിയവർ രംഗത്തിറങ്ങണം.
- കെ.രാജൻ, റവന്യൂ മന്ത്രി
വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സ്കൂളിൽ കളക്ടറെത്തി
തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും അഞ്ചിന് രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റ വടക്കാഞ്ചേരി ആനപ്പറമ്പ് ജി.ബി.എൽ.പി സ്കൂളിന്റെ ഒരേക്കർ ഭൂമിയിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗയോഗ്യമാക്കാൻ ജില്ലാ കളക്ടർ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അടുത്ത ദിവസം സ്കൂൾ തുറക്കുന്നതിന് മുമ്പ് സ്കൂൾ പൂർണമായി ശുചീകരിക്കണം. ഒരു ഏക്കർ വരുന്ന സ്കൂൾ ഭൂമിയിലെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ പരമാവധി ഉപയോഗിക്കണം. വെറുതെ കിടക്കുന്ന സ്ഥലത്ത് കുട്ടികളും മാതാപിതാക്കളും അദ്ധ്യാപകരും ചേർന്ന് അടുക്കളത്തോട്ടം ഒരുക്കണം. വടക്കാഞ്ചേരി നഗരസഭയുടെ സഹയാത്തോടെ സ്കൂൾ കോമ്പൗണ്ടിൽ വിദ്യാർത്ഥികൾക്ക് കളി ഉപകരണങ്ങൾ സ്ഥാപിച്ച് കളിസ്ഥലം ഒരുക്കണം. സ്കൂൾ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മരങ്ങളും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ഉപേക്ഷിച്ച പലകകളും കമ്പികളും മറ്റും ഉടൻ മാറ്റണം.
പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയെ കളക്ടർ സന്ദർശിച്ചു. നഗരസഭാ ചെയർമാൻ ടി.എൻ. സുരേന്ദ്രൻ, കൗൺസിലർ സന്ധ്യ കോടങ്ങാടൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹൻ, പ്രധാനാദ്ധ്യാപകരായ എം. ലിസി പോൾ, രാജി മോൾ, ജനകീയാസൂത്രണം ജില്ലാ ഫെസിലിലേറ്റർ അനൂപ് കിഷേർ, അദ്ധ്യാപകർ തുടങ്ങിയവരുമെത്തിയിരുന്നു.
ശ്രദ്ധിക്കാൻ:
ഉപയോഗ ശൂന്യമായ പാത്രങ്ങൾ, പ്ലാസ്റ്റിക്പാത്രങ്ങൾ, പൊട്ടിയപാത്രങ്ങൾ, മുട്ടത്തോടുകൾ, പഴയടയറുകൾ, ആട്ടുകല്ലുകൾ, മറ്റു സാധനസാമഗ്രികൾ മുതലായവ കണ്ടെത്തി കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കുക.
പരിസരങ്ങളിൽ അനാവശ്യമായി രൂപപ്പെടുത്തിയിട്ടുള്ള കുഴികൾ ഉണ്ടെങ്കിൽ മണ്ണിട്ടു നികത്തുകയോ, കുഴികളിൽ വാഴപോലുള്ള ചെടികൾ നാട്ടുവളർത്തുകയോ ചെയ്യുക.
താമരക്കുളം പോലുള്ള അലങ്കാര ജലസംഭരണികളിലും, മറ്റു ടാങ്കുകളിലും ഗപ്പി പോലുള്ള കൂത്താടി ഭോജ്യ മത്സ്യങ്ങളെ വളർത്തുക.
വാർഡു തലത്തിലുള്ള ശുചീകരണ പരിപാടികൾക്ക് ജനപ്രതിനിധികളോ പൊതുപ്രവർത്തകരോ നേതൃത്വം വഹിക്കും. ഇവരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |