തൃശൂർ: തൃശൂരിൽ വിശ്രമത്തിനെത്തിയ മുഖ്യമന്ത്രിക്ക് സുരക്ഷാവലയം തീർത്ത് പൊലീസ്, ഭേദിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗം. എറണാകുളത്തെ പരിപാടി കഴിഞ്ഞ് ഇന്ന് മലപുറത്തേക്ക് പോകുന്നതിനിനിടെ രാത്രി വിശ്രമിക്കുന്നതിനായാണ് ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ രാമനിലയത്തിൽ എത്തിയത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി തൃശൂരിൽ എത്തിയത്. മുഖ്യമന്ത്രി എത്തുന്നതിന് മുന്നോടിയായി നഗരം കർശന സുരക്ഷാ വലയത്തിലായിരുന്നു. മുഖ്യമന്ത്രി താമസിക്കുന്ന രാമനിലയത്തിന് അകത്തും പുറത്തും പരിസരങ്ങളിലും പൊലീസിനെ വിന്യസിച്ചിരുന്നു.
രാമനിലയത്തിലേക്ക് പ്രവേശിക്കാവുന്ന റോഡുകളിലും പൊലീസിനെ നിയോഗിച്ചു. പ്രതിഷേധം ഉയർന്നാൽ തടയുന്നതിനായി ജലപീരങ്കി, ബാരിക്കേഡ് എന്നിവ സജ്ജമാക്കിയിരുന്നു. പാലസ് റോഡിലൂടെ മുഖ്യമന്ത്രി വരുന്നതിന് അരമണിക്കൂർ മുൻപേ ഗതാഗതം നിരോധിച്ചു. യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതിനാൽ സാഹിത്യ അക്കാഡമിയുടെ വടക്കെ ഗേറ്റിന് സമീപം ബാരിക്കേഡ് ഉയർത്തി നൂറോളം പൊലീസുകാർ നിലയുറപ്പിച്ചുരുന്നു.
പ്രവർത്തകർ എത്തിയതും ജലപീരങ്കി
മുഖ്യമന്ത്രി രാമനിലയത്തിലേക്ക് എത്തിയതോടെയാണ് ഡി.സി.സി ഓഫീസിൽ നിന്ന് യൂത്ത് കോൺഗ്രസ് മാർച്ച് ആരംഭിച്ചത്. അമ്പതോളം വരുന്ന പ്രവർത്തകർക്ക് മുന്നിലും പിന്നിലും പൊലീസ് വാഹനം ഉണ്ടായിരുന്നു. പാലസ് റോഡിൽ വച്ച് ബാരിക്കേഡ് ഉയർത്തിയ സ്ഥലത്ത് സമരക്കാർ എത്തിയതും ജലപീരങ്കി ഉപയോഗിച്ച് തടഞ്ഞു. എന്നാൽ ഇത് അവഗണിച്ച് പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ ജലപീരങ്കി ശക്തമായി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ ചിതറിയോടി. എന്നാൽ പിന്നീട് വീണ്ടും സംഘടിച്ച് എത്തിയതോടെ രണ്ടുതവണ കൂടി ജലപീരങ്കി പ്രയോഗിച്ചാണ് സമരക്കാരെ തുരത്തിയത്. മാദ്ധ്യമ പ്രവർത്തകർ ദൃശ്യങ്ങൾ പകർത്താൻ നിന്നിരുന്ന സ്ഥലത്തേക്ക് ജലപീരങ്കി പ്രയോഗിച്ചതോടെ പലരും നിലത്തു വീണു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരാണ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തത്. ജില്ലാ പ്രസിഡന്റ് ഒ.ജെ. ജനീഷ് അദ്ധ്യക്ഷനായി.
സുരക്ഷയിൽ വലഞ്ഞ് ജനം
മുഖ്യമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് ഏർപ്പെടുത്തിയ ശക്തമായ സുരക്ഷയിൽ ജനം വലഞ്ഞു. ഉച്ച മുതൽക്കേ രാമനിലയം വഴി ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരുന്നു. സന്ധ്യയായതോടെ പാലസ് റോഡിലൂടെ ഗതാഗതം നിറുത്തി മറ്റ് വഴികളിലൂടെ ആളുകളെ വിട്ടു. പാലസ് റോഡ് വഴി നടക്കാനിറങ്ങിയവരെ അതുവഴി കടത്തിവിട്ടില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കി. കറുത്ത മാസ്‌ക് ധരിച്ചവരെ പൊലീസ് തടഞ്ഞില്ലെങ്കിലും ഇത്തരം മാസ്‌കുകൾ ധരിച്ചവർ ഊരിപ്പിടിച്ച് പോകുന്ന കാഴ്ചയും കാണാമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |