തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുനൽകിയ സംഭവത്തിൽ ഓർത്തോ വിഭാഗം ചീഫ് ഡോ. പി.ജെ. ജേക്കബിനെതിരായ നടപടി പിൻവലിച്ചേക്കും. ഡോ. ജേക്കബ് കുറ്റക്കാരനല്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയതായാണ് സൂചന. ഈ പശ്ചാത്തലത്തിൽ അദ്ദേഹത്തെ ഉടൻ തിരിച്ചെടുത്തേക്കും.
അന്വേഷണം പൂർത്തിയാക്കി സംഘം മടങ്ങി. അന്വേഷണം സംബന്ധിച്ച ഒരു വിവരവും മെഡിക്കൽ കോളേജ് അധികൃതർക്ക് നൽകിയിട്ടില്ല. ഓർത്തോ യൂണിറ്റിൽ അടക്കം അന്വേഷണം നടത്തി. വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന കർശന നിർദ്ദേശം ഉളളതിനാൽ അന്വേഷണറിപ്പോർട്ട് മെഡിക്കൽ കോളേജിൽ വച്ച് തയ്യാറാക്കാൻ പോലും തയ്യാറായില്ല. സസ്‌പെൻഷനിലായ ഡോ. ജേക്കബിനെക്കുറിച്ച് മെഡിക്കൽ കാേളേജിലും എതിരഭിപ്രായം ഉയർന്നിട്ടില്ല.
അതേസമയം, ഡ്യൂട്ടി ഡോക്ടറുടെ വീഴ്ചയാണെന്നും വിവരമുണ്ട്. സസ്‌പെൻഷനിൽ പ്രതിഷേധിച്ച് ഒ.പി ബഹിഷ്‌കരിച്ച് ഡോക്ടർമാർ രംഗത്തിറങ്ങിയിരുന്നു. കുറ്റക്കാർക്കെതിരെ നടപടി എടുക്കാതിരിക്കുകയും യൂണിറ്റ് ചീഫ് എന്ന നിലയിലുള്ള ചുമതലകൾ കൃത്യമായി നിർവഹിക്കാൻ ശ്രമിക്കുകയും ചെയ്ത ഡോ. ജേക്കബിനെ ബലിയാടാക്കുകയുമാണ് സർക്കാർ ചെയ്തതെന്നായിരുന്നു ആരോപണം.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ മരണം സ്ഥിരീകരിച്ചശേഷം മൃതശരീരം ബന്ധുക്കൾക്ക് മതാചാരപ്രകാരം മറവുചെയ്യുന്നതിനായി വിട്ടുനൽകുകയായിരുന്നുവെന്നും ഡ്യൂട്ടി ഡോക്ടറുടെ പിഴവ് തിരുത്തുകയാണ് ഡോ. ജേക്കബ് ചെയ്തതെന്നും കെ.ജി.എം.സി.ടി.എ വ്യക്തമാക്കിയിരുന്നു. ജൂൺ എട്ടിന് വൈകിട്ടാണ് വടക്കാഞ്ചേരി സ്വദേശി യൂസഫ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ നിലയിൽ മെഡിക്കൽ കോളേജ് അത്യാഹിതവിഭാഗത്തിൽ എത്തുന്നത്. ഓർത്തോ വിഭാഗം ഡ്യൂട്ടി ഡോക്ടർ അദ്ദേഹത്തെ പരിശോധിക്കുകയും അവശ്യമായ ചികിത്സകൾ നൽകി തീവ്രപരിചരണവിഭാഗത്തിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തിരുന്നു. 11ന് രാത്രി രോഗി മരിച്ചതോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ മരണം സ്ഥിരീകരിച്ചശേഷം മൃതശരീരം ബന്ധുക്കൾക്ക് മതാചാരപ്രകാരം മറവുചെയ്യുന്നതിനായി വിട്ടുനൽകുകയായിരുന്നു.
വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്തതിനാൽ യൂറോളജി, ഗ്യാസ്‌ട്രോ വിഭാഗങ്ങളിലെ രോഗികൾക്ക് ചികിത്സ കിട്ടുന്നില്ലെന്ന് പരാതി. സ്ഥലം മാറിപ്പോയ ഡോക്ടർമാർക്ക് പകരം നിയമനം നടത്താത്തതിനെ തുടർന്നാണ് പ്രതിസന്ധി. ഡോക്ടർമാരെ നിയമിക്കണമെന്ന മെഡിക്കൽ കോളേജിന്റെ ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ലെന്നാണ് വിവരം. ഈ രണ്ടു ചികിത്സാവിഭാഗങ്ങളിലും ഒരു ഡോക്ടറുടെ സേവനമാണുള്ളത്. ആഴ്ചയിൽ ഒരു ദിവസം മാത്രം പ്രവർത്തിക്കുന്ന ഒ.പികളാണിത്. 400 ഓളം രോഗികളുമുണ്ടാകും.
യൂറോളജി, ഗ്യാസ്‌ട്രോ വിഭാഗങ്ങളിലെത്തുന്ന രോഗികളെ ചികിത്സിക്കുന്നത് മറ്റേതെങ്കിലും വിഷയങ്ങളിൽ പി.ജിക്ക് പഠിക്കുന്ന ഡോക്ടർമാരാണെന്ന ആക്ഷേപവും ശക്തമാണ്. മറ്റ് സർക്കാർ ആശുപത്രികളിൽ നിന്ന് വിദഗ്ദ്ധ ചികിത്സ തേടിയെത്തുന്ന ഗുരുതരരോഗികളാണ് ഇതിലേറെയും. എൻഡോസ്‌കോപി, ശസ്ത്രക്രിയ എന്നിവയും മുടങ്ങുന്നുണ്ടെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |