തൃശൂർ: കൃത്യമായി വാക്സിനെടുത്തിട്ടും പാലക്കാട് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തിൽ രോഗിയുടെ ശരീരത്തിലെ ആൻ്റിബോഡി പരിശോധിക്കുന്നത് ഫലപ്രാപ്തി അറിയാൻ സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ. ചിലരിൽ ആൻ്റിബോഡി രൂപപ്പെടാൻ സമയമെടുക്കും. ഇതറിയാൻ പരിശോധന സഹായിക്കും. മുഖത്തും കെെകാലുകളിലും കടിയേൽക്കുമ്പോൾ തലച്ചോറിലേക്ക് വേഗം വെെറസ് കയറും. ആഴത്തിലുള്ള മുറിവും മരണ സാദ്ധ്യത വർദ്ധിപ്പിക്കും. ശ്രീലക്ഷ്മിക്ക് കെെവിരലിലാണ് കടിയേറ്റത്. ക്രമപ്രകാരം വാക്സിനെടുത്തിരുന്നു. ശ്രീലക്ഷ്മിയെ കടിച്ച നായയുടെ ഉടമയ്ക്കും കടിയേറ്റിരുന്നു. വാക്സിനെടുത്ത അദ്ദേഹത്തിന് കുഴപ്പെമാെന്നുമുണ്ടായില്ല.
വാക്സിൻ എടുത്തിട്ടും മരിക്കുന്നത് അപൂർവമാണെങ്കിലും വാക്സിനെ തുടർന്ന് ഇപ്പോൾ അത്തരം പരിശോധനയില്ല. സർക്കാർ ആശുപത്രികളിൽ ചുരുക്കം ഇടത്തേ ഇതിനുള്ള സംവിധാനമുള്ളൂ. സ്വകാര്യ മേഖലയിൽ ചെലവ് കൂടുതലുമാണ്. സർക്കാർ ആശുപത്രികളിൽ ഇതിനുള്ള സംവിധാനം വ്യാപകമാക്കിയാൽ ആശ്വാസമാകുമെന്ന് ഡോക്ടർമാർ പറയുന്നു.
ഈ വർഷം ഇതുവരെ 14 പേരാണ് പേ വിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ വർഷം 11 പേരെ ഗുരുതമായി ബാധിച്ചിരുന്നു. 2020ൽ അഞ്ച് പേരാണ് മരിച്ചത്.
കടിയേറ്റാൽ ഉടൻ ചികിത്സ തേടണം. മുറിവ് സോപ്പ് ഉപയാേഗിച്ച് നന്നായി കഴുകണം. 0, 3, 7, 21 ദിവസങ്ങളിൽ കൃത്യമായി കുത്തിവയ്ക്കണം. ഫ്ളൂവിന് സമാനമായ പനി, തലവേദന, ക്ഷീണം, അസ്വസ്ഥത തുടങ്ങിയവയാണ് ലക്ഷണം. കടിച്ച ഭാഗത്ത് ചൊറിച്ചിൽ അനുഭവപ്പെടാം. തലച്ചോറിനെ ബാധിക്കുന്നതോടെ പെരുമാറ്റത്തിൽ അസ്വാഭാവിക വരും. ഉത്കണ്ഠയും കോപവും ഉണ്ടാകും. തുടർന്ന് ഉന്മാദത്തിൻ്റെ ലക്ഷണം പ്രകടിപ്പിക്കും.
വീട്ടിൽ വളർത്തുന്നവ ആയാലും ഓമന മൃഗങ്ങളിൽ നിന്ന് അകലം പാലിക്കുന്നത് നല്ലതാണ്. വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കണം. ചെറിയ കടിയോ മാന്തലോ ഏറ്റാലും വാക്സിൻ എടുക്കണം.
കുത്തിവയ്പ് എടുത്തവർ മരിക്കുന്നത് അപൂർവമാണ്. വാക്സിന്റെ ഫലപ്രാപ്തി മുൻകൂട്ടി അറിയാൻ ആൻ്റിബോഡി പരിശോധന വ്യാപകമാക്കിയാൽ നന്ന്.
ഡോ.എം.വി.സജ്ന
മെഡിക്കൽ കോളേജ്, ഇടുക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |