ഗുരുവായൂർ: അരങ്ങേറ്റ ചിത്രത്തിൽ പ്രശസ്ത നടന്മാരെ അണിനിരത്തി പ്രതിഭ തെളിയിച്ചയാളായിരുന്നു സംവിധായകൻ കെ.എൻ.ശശിധരൻ. 1984ൽ പി.കെ.നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിലാണ് ശശിധരൻ ആദ്യ സിനിമയൊരുക്കുന്നത്. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷമായിരുന്നു സിനിമാപ്രവേശനം. ഭരത് ഗോപിയും മാധവിയുമായിരുന്നു നായകനും നായികയും. ഇവർക്ക് പുറമേ നെടുമുടി വേണു, മമ്മുട്ടി, മോഹൻലാൽ എന്നിവരും ഈ പടത്തിൽ വേഷമിട്ടു. 1984 ഒക്ടോബർ 14 നായിരുന്നു ചിത്രത്തിന്റെ റിലീസിംഗ്. ഗുരുവായൂർ, ചാവക്കാട് മേഖലയിലായിരുന്നു ഷൂട്ടിംഗ്. സ്വസ്ഥവും മാന്യമായി ഒരു സർക്കാർ തൊഴിൽചെയ്തു ജീവിക്കുന്ന തഹസിൽദാരായ ഒരാൾക്ക് അത്യാഗ്രഹിയായ ഭാര്യ വരുത്തിവയ്ക്കുന്ന വിനയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഗൾഫുകാരെ അസൂയയോടെയും അമ്പരപ്പോടെയും കാണുന്ന സമൂഹമാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. സിനിമയുടെ നിർമ്മാണവും തിരക്കഥയും സംഭാഷണവും എഴുതിയതും ശശിധരൻ തന്നെയായിരുന്നു. ആദ്യകാലത്ത് സിനിമാ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും പിന്നീട് പരസ്യചിത്രങ്ങളിലേക്ക് തിരിഞ്ഞു. ചില സന്ദർഭങ്ങളിലെങ്കിലും മലയാളിയുടെ നാവിൽ ഓടിയെത്തുന്ന ' വന്നല്ലോ വനമാല ' പരസ്യം ശശിധരൻ സംവിധാനം ചെയ്തതാണ്. 2014ൽ അനുപം ഖേർ, ബേബി അനിഖ തുടങ്ങിയവർ അഭിനയിച്ച നയനയാണ് അവസാന ഫീച്ചർ സിനിമ. 1985ൽ കാണാതായ പെൺകുട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു. ഗുരുവായൂർ എ.യു.പി സ്‌കൂൾ മാനേജറായിരുന്ന പരേതനായ നാരായണൻ മാഷിന്റെ മകനാണ്. ഭാര്യ : വീണ. മക്കൾ : ഋതു, മുഖിൽ. മരുമകൾ : ഇന്ദുലേഖ.
നടന്റെ തെറ്റിന് നിർമ്മാതാവും
ശിക്ഷിക്കപ്പെടുന്നു: സംവിധായകൻ സജീവൻ അന്തിക്കാട്
തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിലായത് താൻ സംവിധാനം ചെയ്ത സിനിമയുടെ റിലീസിനെ ബാധിച്ചെന്നും നടൻ ചെയ്യുന്ന തെറ്റുകൾക്ക് നിർമ്മാതാവും ശിക്ഷിക്കപ്പെടുന്നെന്നും സംവിധായകൻ സജീവൻ അന്തിക്കാട്. ശ്രീജിത്ത് രവിയും ജോയ് മാത്യുവുമാണ് 'ലാ ടൊമാറ്റിന' എന്ന തന്റെ സിനിമയിലെ നായകന്മാർ. സിനിമയുടെ ജോലി പൂർത്തിയായി റിലീസിന് പാകമായപ്പോഴാണ് നടന്റെ പേരിൽ കേസുണ്ടായത്. ശ്രീജിത്ത് രവി കുറ്റക്കാരനല്ല എന്നുപറയുന്നില്ല. പക്ഷേ അദ്ദേഹത്തിന് മാനസികപ്രശ്നം ഉണ്ടായിരുന്നെന്ന് സംഭവത്തിന് ശേഷമാണ് അറിഞ്ഞത്. അദ്ദേഹം അഭിനയിച്ചതിന്റെ പേരിൽ റിലീസിന് തിയേറ്ററുകൾ കിട്ടുന്നില്ല. തരാമെന്ന് പറഞ്ഞവർ ഇപ്പോൾ പല തടസങ്ങളും ഉന്നയിക്കുന്നു. ഒ.ടി.ടി റിലീസിനെയും സംഭവം പ്രതിസന്ധിയിലാക്കി. 1.40 കോടി മുടക്കിയ ചിത്രമാണിത്. ഒരു നടന്റെ ഉത്തരവാദിത്വം ഷൂട്ടിംഗ് തീരുന്നതോടെ അവസാനിക്കുന്നില്ല. റിലീസ് ചെയ്ത് അതിന്റെ വിജയത്തിന് പ്രവർത്തിക്കേണ്ട വ്യക്തിയാണ് നടൻ. സിനിമയ്ക്ക് പിന്നിൽ കഷ്ടപ്പെട്ടവരെ ഒരു കാര്യവുമില്ലാതെ പ്രയാസപ്പെടുത്തുന്ന സംഭവമാണിപ്പോഴുണ്ടായത്. തന്റെ സിനിമയ്ക്ക് അവസരം നിഷേധിക്കരുതെന്ന് തിയേറ്റർ ഉടമകളോടും ഓൺലൈൻ റിലീസിംഗ് പ്ലാറ്റ്ഫോമുകളോടും സജീവൻ അന്തിക്കാട് പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു. നരേന്ദ്രൻ കൂടാൻ, കെ.ജെ.ജോയ് മനക്കൊടി എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |