തൃശൂർ : കൊവിഡിന് ശേഷം ശ്വാസകോശ രോഗങ്ങൾ വർദ്ധിക്കുമ്പോഴും വേണ്ട ശ്വാസകോശ രോഗ വിദഗ്ദ്ധരില്ലാതെ ജില്ല. ആരോഗ്യവകുപ്പിൽ ശ്വാസകോശ വിദഗ്ദ്ധരായുള്ളത് ആറ് പേരാണ്. അതേസമയം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, ചാവക്കാട്, കുന്നംകുളം, ചാലക്കുടി, പുതുക്കാട് തുടങ്ങി താലൂക്ക് ആശുപത്രികളിൽ ശ്വാസകോശ രോഗ വിദഗ്ദ്ധരില്ല.
മുപ്പത് ശതമാനത്തിലേറെ പേരും ശ്വാസകോശ രോഗവുമായി ബന്ധപ്പെട്ട് ഒ.പികളിലെത്തുമ്പോഴാണ് ഈ വിദഗ്ദ്ധരുടെ അപര്യാപ്തയുള്ളത്. ഫൈബ്രോസിസ് ഉൾപ്പെടെയുള്ള ശ്വാസകോശ രോഗവും വിട്ടുമാറാത്ത ചുമ, ശരീര വേദന, നെഞ്ചുവേദന തുടങ്ങിയവയും പലരെയും അലട്ടുന്നുണ്ട്.
ആകെയുള്ള വിദഗ്ദ്ധരിൽ ജില്ലാ ജനറൽ ആശുപത്രിയിൽ മൂന്ന് പേരും ടി.ബി സെന്ററിൽ രണ്ട് പേരും കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ഒരാളുമാണുള്ളത്. മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർക്ക് തുടർ ചികിത്സയ്ക്കായി ജില്ലാ കേന്ദ്രങ്ങളിലേക്കോ, മെഡിക്കൽ കോളേജിലേക്കോ പോകേണ്ട അവസ്ഥയാണ്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് നെഞ്ചുരോഗാശുപത്രിയിൽ എം.ഡി.ആർ.ടി.ബി ചികിത്‌സക്കായി നോഡൽ സെന്റർ തുടങ്ങാൻ ഉന്നതതലത്തിൽ തീരുമാനിച്ചിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. ഇവിടെ ജനറൽ കേഡർ ഡോക്ടർമാരേയുള്ളൂ. ജില്ലാ ആശുപത്രികളായ വടക്കാഞ്ചേരിയിലും, ഇരിങ്ങാലക്കുടയിലും കൺസൾട്ടന്റ് തസ്തികകളും താലൂക്ക് ആശുപത്രികളിൽ ജൂനിയർ കൺസൾട്ടന്റ്, ചെസ്റ്റ് തസ്തികകൾ വേണമെന്ന ആവശ്യവും ശക്തമാണ്.
ശ്വാസം മുട്ടി 'ശ്വാസ് ' പദ്ധതി
ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കൂടുതൽ ചികിത്സ നൽകുന്നതിന്റെ ഭാഗമായി ആർദ്രം പദ്ധതി പ്രകാരം നടപ്പാക്കിയ ശ്വാസ് പദ്ധതിയും ശ്വാസം മുട്ടി നിലയ്ക്കുന്നു. പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് വിലയിരുത്തൽ. പി.എച്ച്.സികളിൽ ഇതിനാവശ്യമായ സാഹചര്യമൊരുക്കിയിട്ടുണ്ടെങ്കിലും പല സ്ഥലങ്ങളിലും പ്രവർത്തനം നടക്കുന്നില്ല. ആസ്മ രോഗികളെ ഉദ്ദേശിച്ചാണ് പ്രധാനമായും ശ്വാസ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ശ്വാസകോശ വിദഗ്ധരുടെ കുറവ് ജില്ലയിലുണ്ടെങ്കിലും എല്ലാ ആശുപത്രികളിലും ഫിസിഷ്യന്മാരുള്ളതിനാൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറില്ല
ശ്രീദേവി
ഡി.എം.ഒ തൃശൂർ.
അഞ്ചിൽ ഒരാൾക്ക് ശ്വാസകോശ രോഗം
കൊവിഡ് വന്ന അഞ്ചിലൊരാൾ ശ്വാസകോശ രോഗ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. കൊവിഡിന് ശേഷം ക്ഷയം, ശ്വാസകോശത്തിൽ അണുബാധ, വിട്ടുമാറാത്ത കിതപ്പ് എന്നിവ ആളുകളിൽ കൂടുതലായി കണ്ടുവരുന്നുണ്ട്. ഹൃദയസംബന്ധ പ്രശ്നങ്ങളുള്ളവരുടെ എണ്ണവുമേറെയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ന്യൂമോണിയ, ആസ്തമ, ക്ഷയം, പുകകവലി മൂലമുള്ള ശ്വാസകോശ രോഗമായിരുന്നു കൊവിഡിന് മുമ്പ് കൂടുതലായുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |