തൃശൂർ : സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മൂന്നാം സ്ഥാനത്തോടെ മികച്ച പ്രകടനവുമായി തൃശൂർ. ഇന്നലെ സമാപിച്ച കലോത്സവത്തിൽ കോഴിക്കോട് ജേതാക്കളായപ്പോൾ കണ്ണൂരും പാലക്കാടും തുല്യ പോയന്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. ഇതോടെ തൃശൂർ മൂന്നാം സ്ഥാനത്തേക്ക് കയറി.
കോഴിക്കോട് 945 പോയന്റും കണ്ണൂരും പാലക്കാടും 925 പോയന്റും നേടി. തൃശൂരിന് 915 പോയന്റാണ് ലഭിച്ചത്. ഹൈസ്‌കൂൾ വിഭാഗത്തിലും തൃശൂരിന് തന്നെയാണ് മൂന്നാം സ്ഥാനം. 446 പോയന്റ് കോഴിക്കോട് നേടിയപ്പോൾ 443 പോയന്റുമായി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനത്തെത്തി. 436 പോയന്റാണ് തൃശൂരിന് ലഭിച്ചത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 466 പോയന്റോടെയും അറബി കലോത്സവത്തിൽ 67 പോയന്റോടെയും നാലാം സ്ഥാനത്തെത്തി.
കാസർകോട് നടന്ന കഴിഞ്ഞ കലോത്സവത്തിൽ തൃശൂരിന് നാലാം സ്ഥാനമായിരുന്നു. 813 പേരടങ്ങുന്ന സംഘമാണ് തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്രയായത്. വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി.മദന മോഹൻ, ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ പ്രിൻസിപ്പലായ ബി.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് തൃശൂർ ടീം കോഴിക്കോടെത്തിയത്. കഥകളി, കേരള നടനം തുടങ്ങി എതാനും ഇനങ്ങളിൽ പങ്കെടുക്കാതിരുന്നത് അവസാന നിമിഷം കൂടുതൽ പോയന്റ് ലഭിക്കാനുള്ള അവസരം നഷ്ടമാക്കി. അർഹത നേടിയ കുട്ടികൾക്ക് വ്യക്തിപരമായ കാരണങ്ങളാൽ മത്സരിക്കാനായില്ല.
സംഗീത പാരമ്പര്യം നിലനിറുത്തി ധനഞ്ജയ് കൃഷ്ണൻ
പേരാമംഗലം : സംസ്ഥാന കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കഥകളി സംഗീതത്തിൽ 'എ' ഗ്രേഡ് നേടി സംഗീത പാരമ്പര്യം കാത്തുസൂക്ഷിച്ചിരിക്കുകയാണ് ധനഞ്ജയ് കൃഷ്ണൻ. പേരാമംഗലം ശ്രീദുർഗാവിലാസം ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് ധനഞ്ജയ്. തൃശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച നാലിനങ്ങളിലും ആലപ്പുഴയിൽ നടന്ന കലോത്സവത്തിൽ മത്സരിച്ച മൂന്നിനങ്ങളിലും 'എ' ഗ്രേഡ് നേടിയ നിരഞ്ജനയുടെ സഹോദരനാണ്. നിരഞ്ജനയ്ക്ക് തുടർച്ചയായി കഥകളി സംഗീതത്തിൽ സംസ്ഥാന തലത്തിൽ 'എ' ഗ്രേഡ് ലഭിച്ചിരുന്നു. കൈപ്പറമ്പ് പുത്തൂർ പെരുമ്പടപ്പ് മനയിലെ രവി-നിഷ ദമ്പതികളുടെ മക്കളാണ് നിരഞ്ജനയും ധനഞ്ജയ് കൃഷ്ണനും. സംഗീതജ്ഞനായ കോട്ടക്കൽ സന്തോഷിന്റെ കീഴിലാണ് ധനഞ്ജയ് കഥകളി സംഗീതം അഭ്യസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |