തൃശൂർ : അപ്രേം മെത്രാപ്പോലീത്തയുടെ പിൻഗാമിയായി മാർ ഔഗിൻ കുരിയാക്കോസിനെ മെത്രാപ്പോലീത്തയായി ഇന്ന് വാഴിക്കും. രാവിലെ 7.30 മുതൽ മാർത്ത് മറിയം വലിയ പള്ളിയിൽ ചടങ്ങുകൾ ആരംഭിക്കും. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആഗോള പരമാദ്ധ്യക്ഷൻ കഥോലിക്കോസ് പാത്രിയർക്കീസ് മാറൻ മാർ ആവ തൃതീയൻ മുഖ്യകാർമ്മികത്വം വഹിക്കും.
മാർ അപ്രേം അഥനിയേൽ മെത്രാപ്പോലീത്ത, മാർ ഇമ്മാനുവേൽ യോസഫ് (കാനഡ), മാർ പൗലോസ് ബഞ്ചമിൻ (ഈസ്റ്റേൺ യു.എസ്.എ.), സിനഡ് സെക്രട്ടറി മാർ ബെന്യാമിൻ ഏലിയ (വിക്‌ടോറിയ ആൻഡ് ന്യൂസിലന്റ്) എന്നിവർ സന്നിഹിതരായിരിക്കും. രാവിലെ 8.30 ന് പുതിയ നവമെത്രോപ്പൊലീത്തയുടെ വിശുദ്ധ കുർബാന നടക്കും. വൈകീട്ട് 5.30 ന് കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് സ്വീകരണം. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും.
മാർ അപ്രേം, സീറോ മലബാർ സഭയുടെ അദ്ധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, തിയോഡോഷ്യസ്, മാർത്തോമ മാത്യൂസ് ത്രിതീയൻ, മാർ ബസേലിയോസ്, ജോസഫ് മാർ ഗ്രിഗോറിയേസ്, മാർ കുരിയാക്കോസ്, ആൻഡ്രൂസ് താഴത്ത്, മന്ത്രിമാരായ കെ.രാജൻ, കെ.രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മേയർ എം.കെ.വർഗ്ഗീസ്, ടി.എൻ.പ്രതാപൻ എം.പി., എം.എൽ.എമാരായ പി.ബാലചന്ദ്രൻ, ടി.ജെ.സനീഷ്‌കുമാർ ജോസഫ്, എൻ.സി.സി.ഐ. ദേശീയപ്രസിഡന്റ് ഏലിയാമ്മ റോയ് എന്നിവർ പങ്കെടുക്കും. മെത്രോഭിഷേകത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വികാരി ജനറൽ ജോസ് വേങ്ങശേരി, ട്രസ്റ്റി ചെയർമാൻ എ.എം.ആന്റണി, ജേക്കബ് ബേബി ഒലക്കേങ്കിൽ, ജിൽസൺ ജോസ് മണ്ണുത്തി, അബി ജെ.പൊന്മാണിശേരി, രാജൻ ജോസ് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |