തൃശൂർ : പാഠ്യപദ്ധതി രൂപീകരണ പ്രക്രിയയുടെ ഭാഗമായി ജില്ലാതല ജനകീയ ശിൽപ്പശാല നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, എസ്.സി.ഇ.ആർ.ടി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ശിൽപ്പശാല ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി.വല്ലഭൻ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ വിശിഷ്ടാതിഥിയായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി.മദനമോഹനൻ അദ്ധ്യക്ഷത വഹിച്ചു. വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം പ്രിൻസിപ്പൽ ഡോ.ഡി.ശ്രീജ, കരിക്കുലം കമ്മിറ്റി അംഗം വിജയരാജ മല്ലിക, ഡോ.ബിനോയ്, ഡോ.അജി, അജിത് കുമാർ, ടി.വി.വിനോദ്, അഷറഫ്, സി.ചന്ദ്രബാബു, റഹിമുദ്ദീൻ എന്നിവർ പങ്കെടുത്തു. ടി.എസ്.സജീവൻ പദ്ധതി വിശദീകരണം നടത്തി. 150ഓളം പേർ ശിൽപ്പശാലയിൽ പങ്കെടുത്തു.
പങ്കെടുത്തത് 20,000ൽ അധികം വിദ്യാർത്ഥികൾ
പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലയിൽ സ്‌കൂൾതലത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത് 20,000ൽ അധികം വിദ്യാർത്ഥികൾ. 966 സ്‌കൂളുകളിലും 94 പഞ്ചായത്തുകളിലും 18 ബ്ലോക്കുകളിലും ആദ്യഘട്ട ജനകീയ ചർച്ച നടത്തി. രക്ഷിതാക്കളും വിദ്യാഭ്യാസ പ്രവർത്തകരും ജനപ്രതിനിധികളും പങ്കാളികളായി. സ്‌കൂൾ, പഞ്ചായത്ത്, ബ്ലോക്ക് തല ചർച്ചകളിൽ നിന്ന് തെരഞ്ഞെടുത്ത 26 ഫോക്കസ് മേഖലാ വിഷയങ്ങളെ 12 ചർച്ചാ ഗ്രൂപ്പുകളാക്കി തിരിച്ച് ജില്ലാതല ചർച്ച നടന്നു. 14 ജില്ലകളിൽ നടക്കുന്ന ജനകീയ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിച്ച് ബൃഹത്തായ പൊസിഷൻ പേപ്പർ തയ്യാറാക്കും. ഇത് വിദഗ്ദ്ധർ കൂടി പരിശോധിച്ച് വിലയിരുത്തി വേണ്ട മാറ്റം വരുത്തും. 2040-45 വർഷത്തിൽ പ്രവർത്തന മേഖലയിലേക്ക് കടക്കുന്ന കുട്ടിക്ക് അവശ്യം വേണ്ട കാര്യങ്ങളിൽ അവരെ പ്രാപ്തരാക്കുകയാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |