തൃശൂർ: കൈപ്പറമ്പ് പഞ്ചായത്തിൽ സംസ്ഥാനത്തെ ആദ്യ ജില്ലാ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) ഒരു മാസത്തിനകം പ്രവർത്തനം തുടങ്ങുകയും തൃശൂർ സിവിൽ സ്റ്റേഷൻ, മെഡിക്കൽ കോളേജ്, പൊലീസ് അക്കാഡമി, കാർഷിക സർവകലാശാല എന്നീ സ്ഥാപനങ്ങളിലെ എം.സി.എഫ് നിർമ്മാണം പൂർത്തിയാക്കുകയും ചെയ്യുന്നതോടെ മാലിന്യസംസ്‌കരണത്തിന് വേഗം കൂടും. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ആർ.ആർ.എഫ് പ്രവർത്തനമാരംഭിക്കുന്നത്. ഈ മാസം വാതിൽപടി ശേഖരണത്തിലൂടെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിൽ ഹരിത കർമ്മ സേന അംഗങ്ങൾ വഴി പഴയ ചെരുപ്പ്, ബാഗ്, മരുന്നു സ്ട്രിപ്പ് എന്നിവയുടെ ശേഖരണം ആരംഭിച്ചുകഴിഞ്ഞു. ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം, പുനരുപയോഗ സാദ്ധ്യതയുള്ളവ തരംതിരിച്ച് ബാക്കി വരുന്ന നിഷ്‌ക്രിയ മാലിന്യങ്ങൾ ക്ലീൻ കേരള സഹായത്തോടെ ശാസ്ത്രീയമായ രീതിയിൽ നിർമ്മാർജ്ജനം ചെയ്യുകയാണ് ചെയ്യുന്നത്. ഹരിതകർമ്മ സേനാംഗങ്ങൾ പഞ്ചായത്തുകളുടെ സംഭരണകേന്ദ്രത്തിൽ തരം തിരിക്കുന്നവ ആർ.ആർ.എഫിലെത്തിക്കും. ഉപയോഗ ശൂന്യമായത് നശിപ്പിക്കും. നല്ലയിനം പ്‌ളാസ്റ്റിക്ക് കത്തിച്ചാൽ വില കൂടും. ഇത് എംപാനൽ ചെയ്ത ഏജൻസികൾക്കാണ് നൽകുക. ഇത്തരം ഏജൻസികളാണ് ഉരുക്കിയ പ്‌ളാസ്റ്റിക് റീസൈക്കിൾ ചെയ്ത് ടാർപോളിൻ, ബക്കറ്റ് തുടങ്ങിയവ നിർമ്മിക്കുന്നത്. രണ്ടരക്കോടി ചെലവിട്ടാണ് വേളേക്കോട് ആർ.ആർ.എഫ് നിർമ്മിച്ചത്.
ഡിസംബറിൽ ശേഖരിച്ച പ്‌ളാസ്റ്റിക് മാലിന്യം: 107 ടൺ
കുപ്പിച്ചില്ല് : 88 ടൺ
പുനരുപയോഗ സാദ്ധ്യതയില്ലാത്ത പ്ലാസ്റ്റിക് : 200 ടൺ
മാലിന്യസംസ്‌കരണം വഴി പൊതുജനാരോഗ്യ സംരക്ഷണം കൂടിയാണ് ഹരിതകർമ്മ സേനാംഗങ്ങളേറ്റെടുത്തിട്ടുള്ളത്. അതിനാൽ അവർക്ക് ജനങ്ങൾ പിന്തുണ നൽകണം. വ്യാജപ്രചാരണങ്ങളെ തള്ളിക്കളയണം.
ശംഭു ഭാസ്‌കർ
ക്ലീൻ കേരള ജില്ലാ മാനേജർ
യൂസർഫീ നിയമപരമായ ബാദ്ധ്യത
ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ നൽകേണ്ടതില്ലെന്ന തരത്തിൽ പ്രചരണം സജീവമാണ്. എന്നാൽ, ഹരിതകർമ്മസേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും യൂസർഫീ ഈടാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിയമപരമായ അധികാരമുണ്ട്. കേന്ദ്രസർക്കാർ 2016ൽ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങളിലെ ചട്ടം 8(3) പ്രകാരം തദ്ദേശസ്ഥാപനം അംഗീകരിക്കുന്ന ബൈലോയിലൂടെ നിശ്ചയിക്കുന്ന യൂസർഫീ വീടുകളും സ്ഥാപനങ്ങളും നൽകണം. ചട്ടപ്രകാരമുള്ള ബൈലോ എല്ലാ പഞ്ചായത്തുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനത്തിലേക്ക് നൽകേണ്ട തുക മുടക്കിയാൽ അത് നൽകിയ ശേഷം മാത്രം ലൈസൻസ് പോലുള്ള സേവനം കൊടുത്താൽ മതിയെന്നുള്ള തീരുമാനമെടുക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി നിയമങ്ങൾ അധികാരം നൽകുന്നുണ്ട്.
50,000 രൂപ വരെ പിഴ
പ്ലാസ്റ്റിക് മാലിന്യം ഹരിത കർമ്മസേനയ്ക്ക് കൈമാറാത്തവർക്കും യൂസർഫീ നൽകാത്തവർക്കും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരെ 10,000 രൂപ മുതൽ 50,000 രൂപ വരെ പിഴ ചുമത്താൻ ബൈലോയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്.
ജോയിന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |