തൃശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ ഭഗവതിയുടെ മണ്ഡലകാലത്തെ കളംപാട്ടിന് പരിസമാപ്തി കുറിക്കുന്ന വേല ആഘോഷിച്ചു . കാലത്ത് ചതുശ്ശത മഹാനിവേദ്യവും തുടർന്ന് നിവേദ്യ വിതരണവും നടന്നു. വൈകിട്ട് ദീപാരാധനയ്ക്ക് നിറമാല, ദീപക്കാഴ്ച, പഞ്ചവാദ്യം എന്നിവയും അതിനുശേഷം കക്കാട് രാജപ്പൻ മാരാരുടെ തായമ്പക കൊമ്പ് പറ്റ്, കുഴൽപറ്റ് എന്നിവയും അരങ്ങേറി.
ദീപാരാധനയ്ക്ക് ശേഷം ഒരു ഭക്തൻ ചൂരപ്പൊളി നെറ്റിപ്പട്ടം ഭഗവതിക്ക് സമർപ്പിച്ചു. അത്താഴ ശീവേലിക്ക് ശേഷം ഭഗവതിയുടെ കളംപാട്ടിന് ആരംഭം കുറിച്ച് ഭഗവതിയുടെ വേല എഴുന്നെള്ളിപ്പ് നടന്നു. തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരൻ തിടമ്പേറ്റി. കോങ്ങാട് മധു, കോട്ടക്കൽ രവി, തിച്ചൂർ മോഹനൻ, മച്ചാട് മണികണ്ഠൻ, ചേലക്കര സൂര്യനാരായണൻ എന്നിവർ നയിച്ച മേജർ സെറ്റ് പഞ്ചവാദ്യം അരങ്ങേറി. നായ്ക്കാനാൽ പരിസരത്ത് പഞ്ചവാദ്യം അവസാനിച്ചതിനുശേഷം വെടിക്കെട്ട് നടന്നു.
ശ്രീമൂലസ്ഥാനം വരെ കിഴക്കൂട്ട് അനിയൻ മാരാർ നയിക്കുന്ന പാണ്ടി മേളത്തിനുശേഷം തിരുവമ്പാടി - ശങ്കരംകുളങ്ങര ഭഗവതിമാരുടെ കോമരങ്ങൾ നടുവിലാലിൽ സംഗമിച്ച് വടക്കുന്നാഥ ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം വെച്ചതിന് ശേഷം തിരുവമ്പാടി ക്ഷേത്രത്തിലേക്ക് മടങ്ങി. ക്ഷേത്രത്തിൽ എത്തി ഇരു ഭഗവതിമാരുടെയും കോമരങ്ങളുടെ കല്പനക്കും ക്ഷേത്രത്തിന് പുറത്ത് നടക്കുന്ന ഗുരുതിയോടെയും വേലയ്ക്ക് സമാപനം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |