തൃശൂർ: രണ്ട് കൊല്ലം മുമ്പ് സേഫ് ആൻഡ് സ്‌ട്രോംഗ് കമ്പനിയിൽ ജോലിക്ക് ചേർന്ന പാലക്കാട് സ്വദേശിയായ വീട്ടമ്മയ്ക്ക് പ്രവീണിന്റെയും കൂട്ടരുടെയും നിർബന്ധത്തിന് വഴങ്ങി കമ്പനിയിൽ അടക്കേണ്ടി വന്നത് വായ്പയെടുത്ത എട്ട് ലക്ഷം. ഒരു മാസത്തെ ശമ്പളം കിട്ടിയപ്പോൾ മുതൽ കമ്പനിയിൽ പണം നിക്ഷേപിക്കാൻ നിർബന്ധിച്ചു. പ്രതിമാസം പലിശയിനത്തിൽ വാഗ്ദാനം ചെയ്ത 24,000 രൂപ ആദ്യമാസങ്ങളിൽ കിട്ടി. കൊവിഡ് പ്രതിസന്ധിയുടെ പേരിൽ പിന്നീട് മുടങ്ങി. തുടർന്ന് ഓഫീസിലെത്തി പ്രശ്‌നമുണ്ടാക്കിയപ്പോൾ പലിശയിനത്തിൽ 20,000 വീതം തരാമെന്നായി. ആ തുക ഏതാനും മാസം കിട്ടിയെങ്കിലും വീണ്ടും മുടങ്ങി.
2021 ഓഗസ്റ്റ് മുതൽ കമ്പനി ഗുരുതരപ്രശ്‌നത്തിലായി. ഇതിനിടെ പലിശ മാത്രവും മുതലും പലിശയും വേണ്ടവർക്ക് അതും നൽകുമെന്ന് പ്രവീൺ മീറ്റിംഗിൽ ഉറപ്പുനൽകി. പിന്നീട് രാജിവച്ചതായി ഇടപാടുകാരെ അറിയിക്കുകയായിരുന്നു. അരിമ്പൂർ സ്വദേശിയായ വീട്ടമ്മ ഒന്നര ലക്ഷം വായ്പയെടുത്ത് കൈയിലുള്ളതും ചേർത്ത് രണ്ട് ലക്ഷമാക്കിയാണ് നിക്ഷേപിച്ചത്.
സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ പ്രതിമാസം കിട്ടുന്ന പലിശത്തുക സഹായിക്കുമെന്ന് ഇവർ കരുതി. കമ്പനിയിൽ ജോലി ചെയ്യുന്ന സുഹൃത്തിനെ വിശ്വസിച്ചാണ് തുക നൽകിയത്.
അഞ്ച് കൊല്ലത്തേക്കുള്ള സ്ഥിരനിക്ഷേപമാണെന്നും പ്രതിമാസ പലിശ 6,500 രൂപയും കാലാവധി കഴിയുമ്പോൾ മുതലും കിട്ടുമെന്ന് വിശ്വസിപ്പിച്ചു. ബാങ്ക് വായ്പയുടെ പലിശയടച്ചാലും നിസാര തുക കിട്ടുമെന്ന ആശ്വാസമായിരുന്നു വീട്ടമ്മയ്ക്ക്. എല്ലാ മാസവും അഞ്ചാം തീയതി 6,500 രൂപ കിട്ടുമെന്ന് പറഞ്ഞത് ആദ്യകാലത്ത് ലഭിച്ചെങ്കിലും പിന്നീട് മുടങ്ങി. പലിശ കൊടുക്കുന്ന തീയതി നീട്ടി. ഇതേത്തുടർന്ന് വീട്ടമ്മ പ്രശ്‌നമുണ്ടാക്കിയപ്പോൾ കുടിശികയായ പലിശ കൊടുത്തു. വീണ്ടും മുടങ്ങി. പിന്നീട് അൽപ്പാൽപ്പം തരാമെന്നായി. തുടർന്ന് നടന്ന മീറ്റിംഗിൽ 200ലധികം പേർ പങ്കെടുത്തപ്പോഴാണ് തട്ടിപ്പ് വ്യാപകമാണെന്ന് അറിഞ്ഞത്. ഇപ്പോൾ സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ നിന്നുള്ള ശമ്പളം കൊണ്ട് വായ്പയടക്കുന്നു.
കുടുങ്ങിയവരിൽ ഉന്നതരും
എഫ്.സി.ഐ, എയർഫോഴ്‌സ് തുടങ്ങിയവയിൽ നിന്ന് വിരമിച്ചവരും ഉന്നത വിദ്യാഭ്യാസമുള്ളവരും കമ്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ട്. റിട്ടയർ ചെയ്ത പല ഉന്നത ഉദ്യോഗസ്ഥരും ഇവിടെ ജോലിക്കാരായിരുന്നു. പണം ചോദിച്ച് ബഹളമുണ്ടാക്കിയവരെ റാണ കുറച്ചൊക്കെ വിരട്ടി. പ്രശ്‌നമുണ്ടായാൽ തനിക്ക് വക്കീലിനെ ഏർപ്പാടാക്കിയാൽ മതിയെന്നും പണം വാങ്ങിയവരെ നിക്ഷേപകർ പിടികൂടുമെന്നും പ്രവീൺ പറഞ്ഞതായി ജീവനക്കാർ വെളിപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |