തൃശൂർ: നിക്ഷേപതട്ടിപ്പ് കേസിൽ റിമാൻഡിലായ പ്രവീൺ റാണയും ബിനാമികളും കേരളത്തിലും ബംഗളൂരുവിലുമായി ഭൂമിയിടപാടുകൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. അതേസമയം റാണയ്ക്കെതിരായ പരാതികളുടെ എണ്ണം നൂറിലേറെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോഴും പരാതികൾ ലഭിക്കുന്നുണ്ട്. റാണയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനുള്ള ശ്രമം തുടങ്ങി. എന്നാൽ, നിക്ഷേപകരിൽ നിന്നും സമാഹരിച്ച തുക എന്തുചെയ്തു എന്നു കണ്ടെത്താനായിട്ടില്ല. കൊച്ചിയിലെ പബ്ബിൽ 16 കോടിയോളം രൂപ മുടക്കിയെന്ന് വ്യക്തമായിരുന്നു.
ബിനാമികളുടെ പേരിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തും. മഹാരാഷ്ട്രയിൽ വെൽനസ് ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്ഷേപം നടത്തിയെന്ന വിവരവും പരിശോധിക്കും. 24 സ്ഥലങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയതായാണ് വിവരം. സംസ്ഥാനത്തിന് പുറത്തുള്ള വസ്തുക്കളും ഇതിലുണ്ട്. ആധാരത്തിൽ 1.10 കോടി രൂപ വിലകാണിച്ച ഭൂമിയാണ് റാണയുടെയും കൂട്ടരുടെയും പേരിലുള്ളതായി പൊലീസ് പറയുന്നത്. യഥാർത്ഥ വില ഇതിൽ കൂടുതലാകും. ഒഴിഞ്ഞ പറമ്പുകളും വീടുകളുമെല്ലാം ഇതിലുണ്ട്. തൃശൂരിലെ മാടക്കത്തറ, ബംഗളൂരു, കണ്ണൂർ ഉദയഗിരി, പാലക്കാട് എന്നിവിടങ്ങളിലായാണ് ഈ സ്ഥലങ്ങൾ കിടക്കുന്നത്. പ്രവീൺ റാണ വാങ്ങിക്കൂട്ടിയ ഷെയറുകളുടെ വിവരങ്ങളിൽ ചിലതും ശേഖരിച്ചിട്ടുണ്ട്. മുംബയിലെ ഒരു സ്ഥാപനത്തിന്റെ 7,500 ഷെയറുകൾ പ്രവീൺ റാണ സ്വന്തം പേരിൽ വാങ്ങിയതിന്റെ വിവരം ലഭിച്ചിട്ടുണ്ട്. മറ്റു പല മേഖലകളിലും പ്രവീൺ റാണ മുതൽ മുടക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |