തൃശൂർ: കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിന് കാരണം അളവിൽ കൂടുതൽ വെടിമരുന്ന് കൂട്ടിയിട്ടതാകാമെന്ന് നിഗമനം. വൻതോതിൽ കരിമരുന്ന് മിശ്രിതം സൂക്ഷിക്കുമ്പോൾ അപകടസാദ്ധ്യതയേറെയാണ്. ഇന്നലെ പത്ത് കിലോമീറ്ററോളം അകലേയ്ക്ക് സ്‌ഫോടന ശബ്ദം കേട്ടിരുന്നു. അതുകൊണ്ട് വെടിമരുന്നിന്റെ അളവ് ക്രമാതീതമാണെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.
ചെറിയൊരു തീപ്പൊരിയോ ഘർഷണമോ മതി, വലിയ അപകടത്തിലേക്ക് വഴിതുറക്കാൻ. അതുകൊണ്ട് എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണമെന്നത് സംബന്ധിച്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വ്യാപകപരിശോധനയും ബോധവത്കരണവുമുണ്ടാകും. ക്ഷേത്രകമ്മിറ്റികൾക്കും ബോധവത്കരണം നൽകും. ഒരു സമയം പതിനഞ്ച് കിലോയിലേറെ കരിമരുന്ന് കുണ്ടന്നൂരിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.
പതിനഞ്ചോളം വീടുകളുടെ ജനൽച്ചില്ലുകൾ കല്ല് തെറിച്ച് വീണ് തകർന്നിട്ടുണ്ട്. ഇതോടെ നാട്ടുകാരിൽ വൻ പ്രതിഷേധമുയർന്നു. കുണ്ടന്നൂരിലെ പാടത്തിന് നടുവിലായിരുന്നു വെടിക്കെട്ട് പുരയെങ്കിലും ചുറ്റുഭാഗത്തും വീടുണ്ടായിരുന്നു. കുണ്ടന്നൂരിൽ മൂന്നാംതവണയാണ് നിർമ്മാണ സ്ഥലത്ത് പൊട്ടിത്തെറിയുണ്ടാകുന്നത്. വേലൂരിലും അത്താണിയിലും വർഷങ്ങൾക്ക് മുമ്പ് അപകടമുണ്ടായി. ദുരന്തമുണ്ടായാൽ തുടക്കത്തിൽ പരിശോധനകളെല്ലാ വകുപ്പും നടത്തുമെങ്കിലും പിന്നീട് ഒന്നുമുണ്ടാകാറില്ല.
അപകടത്തിന്റെ വ്യാപ്തിയേറെ
വെടിക്കെട്ട് സാമഗ്രികൾ തയ്യാറാക്കിയിരുന്ന സ്ഥലത്ത് സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വൻ കുഴി രൂപപ്പെട്ടിരുന്നു. കെട്ടിടങ്ങളുടെ ചുമരിൽ വിള്ളലുണ്ട്. പൊട്ടിത്തെറിയുണ്ടായ ഷെഡ്ഡിന്റെ മേൽക്കൂര ടാർപായ കൊണ്ടു നിർമ്മിച്ചതാണെങ്കിലും ഭിത്തി സിമന്റുകട്ടകൾ പാകിയതായിരുന്നു. ഇതിലെ കട്ടകൾ ഒരു കിലോമീറ്ററോളം അകലേക്ക് തെറിച്ചു. സമീപത്തെ പറമ്പിൽ ഏകദേശം 100 മീറ്ററകലെ അടച്ചുറപ്പുള്ള വലിയ വെടിക്കെട്ടുപുരയുണ്ടായിരുന്നു.
ഇതിന്റെ മേൽക്കൂര ചിതറിത്തെറിച്ചിരുന്നു. അപകടം നടന്ന പാടത്ത് 210 കെ.വി ഹൈ ടെൻഷൻ വൈദ്യുത ലൈൻ കടന്നുപോകുന്നുണ്ടായിരുന്നെങ്കിലും അനിഷ്ട സംഭവങ്ങളൊഴിവായി.
കുണ്ടന്നൂരിലെ ചില കുടുംബങ്ങളിലെ സഹോദരന്മാരാണ് വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണം കാലങ്ങളായി നടത്തുന്നത്. തൃശൂർ പൂരത്തിനടക്കം ജില്ലയ്ക്കകത്തും പുറത്തുമായി ഒട്ടേറെ ക്ഷേത്രോത്സവങ്ങൾക്ക് ഇവരാണ് സ്ഥിരമായി വെടിക്കെട്ട് നടത്താറ്. വെടിക്കെട്ട് നിർമ്മാണത്തിൽ ഏറെ പ്രശസ്തനായിരുന്ന കുണ്ടന്നൂർ സുന്ദരൻ 17 വർഷം മുൻപ് തൃശൂർ പൂരത്തിന് വെടിക്കെട്ട് സാമ്പിൾ നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചിരുന്നു.
ബോധവത്കരണവും പരിശോധനയും ശക്തമാക്കും. ഉത്സവസീസണായതിനാൽ പ്രത്രേ്യകിച്ചും. വളരെ കരുതലോടെ വേണം വെടിക്കെട്ടുശാലകൾ പ്രവർത്തിപ്പിക്കാൻ.
അരുൺ ഭാസ്‌കർ
ജില്ലാ ഫയർ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |