പ്രോജക്ട് റിപ്പോർട്ട് മന്ത്രിക്ക് കൈമാറി എ.കെ.ജി.എസ്.എം.എ
കൊച്ചി: കേരളത്തിലെ ആദ്യ ആഭരണ (ബുള്ള്യൻ) പാർക്ക് സ്ഥാപിക്കാനുള്ള പ്രോജക്‌ട് റിപ്പോർട്ട് മന്ത്രി പി.രാജീവിന് കൈമാറി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ). അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്.അബ്ദുൽനാസർ തുടങ്ങിയവർ ചേർന്നാണ് റിപ്പോർട്ട് കൈമാറിയത്.
ആഭരണ വ്യാപാരം സംസ്ഥാനത്ത് സുരക്ഷിതവും സുഗമവുമാക്കാനുള്ള ലോകോത്തര സൗകര്യമുള്ള പാർക്കാണ് വിഭാവനം ചെയ്യുന്നത്. ഫാക്‌ടറികൾ, റിഫൈനറികൾ, ഹാൾമാർക്കിംഗ് പരിശീലനം, ജെമ്മോളജി ഇൻസ്‌റ്റിറ്റ്യൂട്ട്, ബുള്ള്യൻ ബാങ്കുകൾ, ബോണ്ടഡ് വെയർഹൗസുകൾ, അപ്പാർട്ട്‌മെന്റുകൾ, ഹോട്ടലുകൾ, ട്രേഡ് സെന്ററുകൾ, സൗരോർജോത്പാദനം തുടങ്ങിയവയും പാർക്കിലുണ്ടാകും. സംസ്ഥാനത്ത് സ്വർണവ്യാപാരത്തിന് പുത്തനുണർവേകാൻ ആഭരണപാർക്ക് സഹായിക്കുമെന്നാണ് എ.കെ.ജി.എസ്.എം.എയുടെ പ്രതീക്ഷ.
സ്വയംപര്യാപ്തമാകാൻ കേരളം
ആഭരണനിർമ്മാണത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കാൻ ബുള്ള്യൻ പാർക്ക് സഹായിക്കുമെന്ന് എ.കെ.ജി.എസ്.എം.എ വിലയിരുത്തുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണവിപണികളിലൊന്നാണെങ്കിലും സംസ്ഥാനത്ത് വിറ്റഴിയുന്ന ആഭരണങ്ങളിൽ 50 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിർമ്മിച്ചവയാണ്.
മേഖലയിൽ ഏകജാലകസംവിധാനം വരാനും രത്ന, ആഭരണവിഭാഗത്തിൽ ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കാനും പാർക്ക് കരുത്താകും. നിരവധി തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെടുമെന്നും കരുതുന്നു. സർക്കാരിന് മികച്ച നികുതിവരുമാനവും ലഭിക്കും.
തൃശൂരോ മലപ്പുറമോ
കേരളത്തിന്റെ സ്വർണമേഖലയുടെ തലസ്ഥാനമെന്ന പെരുമയുള്ള തൃശൂരിലോ മലപ്പുറത്തോ പാർക്കിനുള്ള സ്ഥലം കണ്ടെത്താണ് ശ്രമമെന്ന് എ.കെ.ജി.എസ്.എം.എ ട്രഷറർ അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു. തൃശൂരിനാണ് കൂടുതൽ പരിഗണന.
₹1 ലക്ഷം കോടി
കഴിഞ്ഞവർഷം കേരളത്തിൽ ഒരുലക്ഷം കോടി രൂപയുടെ സ്വർണാഭരണ വില്പന നടന്നുവെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നേരത്തേ വ്യക്തമാക്കിയിരുന്നു. 1,000 കോടി രൂപ നികുതിയാണ് സർക്കാരിന് ലഭിക്കുന്നത്.
ഉദ്ഘാടന ലക്ഷ്യം 2025;
തൊഴിൽ 10,000
സംസ്ഥാനത്തെ സ്വർണ വ്യാപാരമേഖലയുടെ പൊതു ആവശ്യമാണ് കേരളത്തിൽ ഒരു ജുവലറി പാർക്ക്. 2025ൽ ബുള്ള്യൻ പാർക്ക് ഉദ്ഘാടനം ചെയ്യുകയാണ് എ.കെ.ജി.എസ്.എം.എയുടെ ലക്ഷ്യം. അടിസ്ഥാനസൗകര്യങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുകയാണ് പാർക്കിലൂടെ. ഈ രംഗത്തെ ആർക്കും പാർക്കിൽ നിക്ഷേപം നടത്താം. പാർക്ക് യാഥാർത്ഥ്യമാകുന്നതോടെ നേരിട്ടും പരോക്ഷമായും 10,000 പേർക്ക് തൊഴിലും ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |