കൊച്ചി: കച്ചവടക്കാർക്കും കർഷകർക്കും ആഹ്ലാദംപകർന്ന് അടയ്ക്കാ വില എക്കാലത്തെയും ഉയരത്തിലെത്തി. കൊവിഡ്, ലോക്ഡൗൺ കാലയളവിൽ ഡിമാൻഡ് കുതിച്ചതോടെ ഒറ്റയടിക്ക് വർദ്ധിച്ചത് 200 രൂപ. അടയ്ക്ക തൈകൾക്കും നല്ല ഡിമാൻഡുണ്ട്.
അടയ്ക്കാവില കൂടിയെങ്കിലും സർക്കാരിന്റെ പിന്തുണയില്ലാത്തത് കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. കേരളത്തിൽ റബർ, തെങ്ങ് കൃഷി ചെയ്തിരുന്നവർ വ്യാപകമായി അടയ്ക്കാ കൃഷിയിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ, പുകയില ഉത്പന്നത്തിന്റെ ഭാഗമായതിനാൽ അടയ്ക്കാകൃഷിയെ സർക്കാർ വേണ്ടവിധം പ്രോത്സാഹിപ്പിക്കുന്നില്ല. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന അടയ്ക്ക കൂടുതലായും ആഭ്യന്തരവിപണിയിൽ തന്നെയാണ് വില്പന. ഇന്ത്യക്കാർ ഒട്ടേറെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്.
കൊവിഡിൽ വിലക്കുതിപ്പ്
ലോക്ഡൗണിനു മുമ്പ് മാർച്ചിൽ അടയ്ക്കയ്ക്ക് (പഴയത്) 266 രൂപയും പുതിയതിന് 298 രൂപയുമായിരുന്നു വില. മേയിൽ 290-330 രൂപ നിലവാരത്തിലേക്കുയർന്നു. കൊവിഡിൽ അടയ്ക്ക ഇറക്കുമതി നിലച്ചതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കയ്ക്ക് ആവശ്യം വർദ്ധിച്ചതും വിലക്കുതിപ്പുണ്ടാക്കി.
അടയ്ക്ക വില (കിലോയ്ക്ക്)
കൊട്ടടയ്ക്ക (പഴയത്) : ₹450-500
പുതിയത് : ₹400
പച്ച അടയ്ക്ക : ₹90-100
പ്രധാന അടയ്ക്ക ഇനങ്ങൾ
മംഗള
സുമംഗള
ശ്രീമംഗള
മോഹിത്‌നഗർ
സ്വർണമംഗള
മധുരമംഗള
ശതമംഗള
വി.ടി.എൽ.എ.എച്ച്-1
വി.ടി.എൽ.എ.എച്ച്-2
വില്ലനായി രോഗങ്ങൾ
മഹാളി, മഞ്ഞളിപ്പ്, കൂമ്പ് ചീയൽ, വേരുചീയൽ തുടങ്ങിയ രോഗങ്ങൾ അടയ്ക്കാ കൃഷിക്ക് വെല്ലുവിളിയാണ്. മഞ്ഞളിപ്പ് രോഗത്തിന് പ്രതിവിധിയില്ലെന്ന പ്രതിസന്ധിയുമുണ്ട്.
കൃഷി തകൃതി
ഒരേക്കറിൽ കൃഷിയുള്ള കർഷകന് 10 മുതൽ 12 ടൺ വരെ അടയ്ക്ക ഒരു വിളവെടുപ്പിൽ ലഭിക്കും; വരുമാനം അഞ്ചുലക്ഷം രൂപ, കൃഷിച്ചെലവ് കഴിച്ച് ലാഭം 2.5 ലക്ഷം രൂപ. ഇതോടെ, മറ്റു കൃഷികളിൽ നിന്ന് അടയ്ക്കയിലേക്ക് ചുവടുമാറ്റുന്നവരുടെ എണ്ണവും കൂടിയെന്ന് സി.പി.സി.ആർ.ഐ റീജിയണൽ ഹെഡ് (വിട്‌ല) ഡോ.സി.ടി. ജോസ് പറഞ്ഞു. തൈകളുടെ വില്പനയും കൂടി. തൈയ്ക്ക് 35 രൂപയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |