ഭാഗ്യക്കുറി : സമ്മാനഘടനയും ടിക്കറ്റുകളുടെ എണ്ണവും പരിഷ്കരിക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഭാഗ്യക്കുറി ടിക്കറ്റുകളുടെ സീരീസുകൾ വർദ്ധിപ്പിച്ച് സമ്മാനഘടന പരിഷ്കരിക്കുന്ന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ടിക്കറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും പുതിയ സീരീസുകൾ ഉൾപ്പെടുത്തി നറുക്കെടുപ്പ് നടത്തുന്നതിന് സാങ്കേതിക സൗകര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഒൻപത് ലക്ഷം ടിക്കറ്റുകളാണ് ഒരു സീരിസിൽ അച്ചടിക്കുന്നത്. നിലവിലെ സമ്മാനഘടനയിലെ പരമാവധിയായ 1.08കോടി ടിക്കറ്റുകൾ 12 സീരീസുകളിലായി അച്ചടിക്കുന്നുണ്ട്. ഇവ പൂർണമായും വിറ്റഴിയുന്നു. അപേക്ഷയിലെ സീനിയോറിട്ടി ഉൾപ്പെടെ പരിഗണിച്ചാണ് ഏജന്റുമാർക്ക് ടിക്കറ്ര് നൽകുന്നത്. ഏജന്റുമാരോട് യാതൊരു വിവേചനവും ഭാഗ്യക്കുറി ഓഫീസുകളില്ല.
നിലവിൽ അച്ചടിക്കുന്ന ടിക്കറ്റുകൾ എല്ലാവർക്കും ലഭ്യമാക്കാനാകാത്തതിനാൽ ഉയർന്ന സ്ലാബിൽ ടിക്കറ്റെടുക്കുന്ന ഏജന്റുമാരിൽ നിന്ന് മൂന്നു ഘട്ടങ്ങളിലായി രണ്ട് ശതമാനം ടിക്കറ്റുകൾ വെട്ടിക്കുറച്ച് ഭിന്നശേഷിക്കാർ (കാഴ്ച പരിമിതർക്ക് മുൻഗണന), വയോജനങ്ങൾ, സ്ത്രീകൾ, പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾ, 300-ൽ താഴെ ടിക്കറ്റെടുക്കുന്നവർ എന്നിവർക്ക് നൽകാൻ ഭാഗ്യക്കുറി ഡയറക്ടർ ഉത്തരവിറക്കി.
ചെറുകിട ഏജന്റുമാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പാക്കുന്നതിനും മുപ്പതിനായിരം അധിക തൊഴിൽ സൃഷ്ടിക്കുന്നതിനുമാണ് സീരീസുകൾ ഉയർത്തി ടിക്കറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതെന്നും കെ.ജെ. മാക്‌സിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.