മികച്ച വളർച്ചയുമായി മുത്തൂറ്റ് എംക്രെഡ്
കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡിന്റെ(മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സ്) അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 88 ശതമാനം ഉയർന്ന് 176.90 കോടിയായി. മുൻവർഷം അറ്റാദായം 94.18 കോടി രൂപയായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 60ശതമാനം ഉയർന്ന് മാർച്ച് 31ന് 6,625.07 കോടി രൂപയായി. തുടർച്ചയായ പോർട്ട്ഫോളിയോ വിപുലീകരണം, ശക്തമായ ഉപഭോക്തൃ സേവനം, സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ വളർച്ചയിൽ കമ്പനി നൽകുന്ന ശ്രദ്ധ എന്നിവയാണ് നേട്ടമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആകെ വരുമാനം 1,113.21 കോടി രൂപയായി ഉയർന്നു,
നാലാം പാദത്തിൽ കമ്പനിയുടെ ആകെ വരുമാനം 337.24 കോടി രൂപയായി. മുൻവർഷം ഇതേ പാദത്തിൽ വരുമാനം 219.70 കോടി രൂപയായിരുന്നു. ഇക്കാലയളവിൽ അറ്റാദായം 62.97 കോടി രൂപയായി ഉയർന്നു. ആസ്തികളുടെ മികച്ച ഗുണനിലവാരം, കൃത്യമായ റിസ്‌ക് മാനേജ്മെന്റ്, മികച്ച പ്രവർത്തന ശൈലി എന്നിവയിലൂടെ രാജ്യത്തെ അതിവേഗം വളരുന്ന മുൻനിര സ്വർണ പണയ കമ്പനിയായി മാറാൻ മുത്തൂറ്റ് എംക്രെഡിന് കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോഴും സ്ഥിരതയാർന്ന വളർച്ച, മികച്ച ഭരണം, ഉത്തരവാദിത്തമുള്ള വായ്പാ വിതരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവർത്തന മികവിന്റെയും ശക്തമായ റിസ്‌ക് മാനേജ്മെന്റ് സംവിധാനങ്ങളുടെയും കരുത്താണ് വ്യക്തമാകുന്നതെന്ന് മുത്തൂറ്റ് എംക്രെഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ പി. ഇ. മത്തായി പറഞ്ഞു.