ഖാലിസ്ഥാൻ അനുകൂല പതാക വീശി കാണികൾ; സംഗീത നിശ നിർത്തിവച്ച് ദിൽജിത്ത് ദോസഞ്ജ്
ഒട്ടാവ: കാനഡയിലെ കാൽഗറിയിൽ നടന്ന തന്റെ സംഗീത നിശയ്ക്കിടെ ഖാലിസ്ഥാൻ അനുകൂല പതാകകൾ ഉയർത്തിയവർക്കെതിരെ പഞ്ചാബി നടനും ഗായകനുമായ ദിൽജിത്ത് ദോസഞ്ജ്. തന്റെ ഏറ്റവും പുതിയ ആൽബമായ 'ഓറ' യുടെ സംഗീത നിശയ്ക്കിടെയാണ് സംഭവം. കാണികൾക്കിടയിൽ പതാകകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദിൽജിത്ത് താൽകാലികമായി സംഗീത നിശ നിർത്തിവെച്ചു.
പ്രകോപനം സൃഷ്ടിച്ചവരോട് ഉടൻ തന്നെ വേദി വിട്ടുപോകാൻ ആവശ്യപ്പെട്ട ഗായകൻ ഇവരെ പരിസരത്തുനിന്ന് നീക്കം ചെയ്യാൻ സംഘാടകർക്കും നിർദ്ദേശം നൽകി. തന്റെ സംഗീത പരിപാടികൾ എപ്പോഴും പഞ്ചാബിനെ പ്രതിനിധീകരിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാദ്ധ്യമങ്ങൾ പഞ്ചാബിനെ വേണ്ടത്ര പരിഗണിക്കാത്തതിനാലാണ് അന്താരാഷ്ട്ര വേദികളിൽ താൻ തന്റെ സംസ്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും ദിൽജിത്ത് കൂട്ടിച്ചേർത്തു.
നേരത്തെ 'കോൻ ബനേഗ ക്രോർപതി', 'ജിമ്മി ഫാലൻ ഷോ' തുടങ്ങിയ പരിപാടികളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ഇവയൊന്നും വ്യക്തിപരമായ പ്രശസ്തിക്കുവേണ്ടിയല്ലെന്നും മറിച്ച് പഞ്ചാബിലെ വിഷയങ്ങളിലേക്ക് ലോകശ്രദ്ധ ആകർഷിക്കാൻ വേണ്ടിയാണെന്നും ദിൽജിത്ത് വ്യക്തമാക്കി. വാൻകൂവറിലെ സംഗീത പരിപാടിക്കിടെ 1914ലെ കൊമാഗത മാരു സംഭവത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പണ്ട് ഇന്ത്യൻ കുടിയേറ്റക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ആ ചരിത്രത്തിൽ നിന്നും വലിയ മാറ്റങ്ങൾ വന്നതിന്റെ സൂചനയാണ് ഇന്നത്തെ ഇത്തരം ജനകീയ ഒത്തുചേരലുകളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന 'മെയ്ൻ വാപസ് ആവുങ്ക'യാണ് ദിൽജിത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഷർവാരി, വേദാങ് റെയ്ന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജൂൺ 12ന് തീയറ്ററുകളിലെത്തും.