(എ.കെ.ജി.എസ്.എം.എയുടെ സംസ്ഥാന ട്രഷററാണ് ലേഖകൻ)
സ്വർണവ്യാപാര, വ്യവസായരംഗത്ത് ഇ-വേ ഒരിക്കലും പ്രായോഗികമല്ല. സ്വർണാഭരണങ്ങളുടെ നിർമ്മാണം പലഘട്ടങ്ങളിലായി പല ഫാക്‌ടറികളിലാണ് നടക്കുന്നത്. ഓരോഘട്ടത്തിലും അവ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോഴും ഇ-വേ ബിൽ അപ്രായോഗികമാണ്.
ഇ-വേ ബിൽ നടപ്പായാൽ വ്യാപാരത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ പൂർണമായും തടസപ്പെടുത്തുകയും വ്യാപകവും അനാവശ്യവുമായ വ്യവഹാരത്തിനുള്ള സാദ്ധ്യതകളിലേക്ക് മാറുകയും ചെയ്യും.
വ്യവസായത്തിനുള്ളിലുള്ള വ്യാപാരത്തിനായി സാധനങ്ങൾ ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ഡെലിവറികൾക്കായി എല്ലാ രേഖകളും നൽകി വിശ്വാസമുള്ള പ്രത്യേക ആൾക്കാരെ ചുമതലപ്പെടുത്തുന്നുണ്ട്. ഇത്തരമാളുകളുടെ വിവരം പുറത്തായാലോ പാഴ്‌സലുകളുടെ വിവരം ചോർന്നാലോ മോഷണം, മറ്റ് ക്രിമിനൽ പ്രവർത്തങ്ങൾ, കൊലപാതകം വരെയും നടക്കാം. രാജ്യത്തെ ഗ്രാമങ്ങളിൽ പോലും സ്വർണ വ്യവസായം ഒരു പ്രധാന സാമൂഹിക സാമ്പത്തിക പങ്കുവഹിക്കുന്നു.
ലക്ഷക്കണക്കിനാളുകൾ പണിയെടുക്കുന്ന മേഖലയാണിത്.
കേരളത്തിൽ മാത്രമായി സ്വർണത്തിന് ഇ- വേ ബിൽ നടപ്പാനുള്ള നീക്കം ആരംഭിച്ചുവെന്ന് ധനനമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവിൽ 50,000 രൂപയ്ക്ക് മുകളിൽ വിലയുള്ള സാധനങ്ങൾ വാഹനത്തിൽ കൊണ്ട് പോകുന്നതിന് ഇ- വേ ബിൽ സംവിധാനമുണ്ട്.
ജി.എസ്.ടി നടപ്പായപ്പോൾ അപ്രായോഗികത തിരിച്ചറിഞ്ഞ് സ്വർണത്തെ ഇ-വേ ബിൽ സംവിധാനത്തിൽ നിന്നൊഴിവാക്കിയിരുന്നു. 50,000 രൂപ സ്വർണമേഖലയെ സംബന്ധിച്ചിടത്തോളം ഒരിക്കലും പ്രായോഗികമല്ല. 10 ഗ്രാം സ്വർണം കൊണ്ടുപോകുന്നതിന് ഇ- വേ ബിൽ എന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും.
സ്വർണാഭരണം അണിഞ്ഞുനടക്കുന്ന ആരെയും ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് പിടികൂടാം, ചോദ്യം ചെയ്യാം, പിഴ ചുമത്താം എന്നത് കേരളത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും.
ഇ-വേ ബിൽ നടപ്പാക്കുന്നതിനെ കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ എതിർത്തിട്ടുണ്ട്.
കേരളത്തിലെത്തുന്ന കള്ളക്കടത്ത് സ്വർണം എങ്ങോട്ട് പോകുന്നു എന്ന് കണ്ടെത്താൻ നികുതി വകപ്പിന് അധികാരമുണ്ട്. കള്ളക്കടത്തുകാരെ പിടിക്കാനും അധികാരമുണ്ട്. പക്ഷേ, അവർ അതിനൊന്നും തയ്യാറാകുന്നില്ല. ഈ സഹചര്യങ്ങൾ കണക്കിലെടുത്താണ് കേരളത്തിൽ മാത്രമായി സ്വർണത്തിന് ഇ- വേ ബിൽ നടപ്പാക്കാനുള്ള നീക്കത്തെ വ്യാപാരികൾ എതിർക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |