ലിറ്ററിന് അഞ്ച് രൂപ വരെ കൂടാന്‍ സാദ്ധ്യത; രാജ്യത്ത് ഇന്ധന വില്‍പ്പന നഷ്ടത്തില്‍

Tuesday 05 May 2026 12:06 AM IST

എണ്ണക്കമ്പനികളുടെ നഷ്ടം കുതിക്കുന്നു

കൊച്ചി: പശ്ചിമേഷ്യന്‍ യുദ്ധം ക്രൂഡോയില്‍ വിപണിയില്‍ സമ്മര്‍ദ്ദം രൂക്ഷമാക്കിയതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചേക്കും. ഫെബ്രുവരിക്ക് ശേഷം ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 113 ഡോളറിലേക്ക് ഉയര്‍ന്നതാണ് പ്രധാന വെല്ലുവിളി. യുദ്ധം തീവ്രമായതോടെ ഇറാന്‍ ഹോര്‍മുസ് ഇടനാഴി അടച്ചതിനാല്‍ ഗള്‍ഫ് ഇതര മേഖലകളില്‍ നിന്നും ക്രൂഡോയില്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. ഇതോടെ ചരക്കുഗതാഗത ചെലവ് ഗണ്യമായി കൂടി. യുദ്ധത്തിന് മുന്‍പ് ഇന്ത്യയിലേക്കുള്ള മൊത്തം ഇന്ധന ഇറക്കുമതിയില്‍ അന്‍പത് ശതമാനവും ഹോര്‍മുസ് ഇടനാഴിയിലൂടെയാണ് നടന്നിരുന്നത്. നിലവില്‍ ഇന്ത്യന്‍ കമ്പനികള്‍ ബാരലിന് 140 ഡോളര്‍ വരെ നല്‍കിയാണ് ക്രൂഡ് വാങ്ങുന്നത്.

പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവ ഉത്പാദന ചെലവിലും കുറഞ്ഞ വിലയില്‍ വില്‍ക്കുന്നതിനാല്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ കനത്ത നഷ്ടമാണ് നേരിടുന്നതെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ക്രൂഡിന്റെ വില ഇരട്ടിക്ക് അടുത്ത് ഉയര്‍ന്നിട്ടും പെട്രോള്‍, ഡീസല്‍, ഗാര്‍ഹിക പാചകവാതകം എന്നിവയുടെ വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനികളെ അനുവദിച്ചിട്ടില്ല. 2022 ഏപ്രിലിന് ശേഷം ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.

പെട്രോള്‍, ഡീസല്‍ വില്‍പ്പന നഷ്ടം

നിലവില്‍ പെട്രോള്‍ ലിറ്ററിന് 24 രൂപയുടെയും ഡീസലിന് 30 രൂപയുടെയും വില്‍പ്പന നഷ്ടമാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ നേരിടുന്നത്. നഷ്ടം കുതിച്ചുയരുമ്പോള്‍ അധിക ബാദ്ധ്യതയില്‍ ഒരു ഭാഗം ചില്ലറ ഉപഭോക്താക്കള്‍ക്ക് കൈമാറണമെന്ന് കമ്പനികള്‍ ആവശ്യപ്പെടുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വിലവര്‍ദ്ധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുമെന്നാണ്കമ്പനികളുടെ പ്രതീക്ഷ.

രൂപയുടെ തകര്‍ച്ച അധിക ബാദ്ധ്യത

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിക്കുന്നതിനൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമാകുന്നതാണ് കമ്പനികള്‍ക്ക് അധിക ബാദ്ധ്യതയാകുന്നത്. ഇതോടെ ഇറക്കുമതി ചെലവ് 20 ശതമാനത്തിലധികം ഉയര്‍ന്നു.

പെട്രോള്‍ വിലയില്‍ പ്രതീക്ഷിക്കുന്ന വര്‍ദ്ധന(ലിറ്ററിന്) - 3 മുതല്‍ 5 രൂപ വരെ

നടപ്പുവര്‍ഷം ഗാര്‍ഹിക പാചക വാതകത്തിലെ വില്‍പ്പന നഷ്ടം - 80,000 കോടി രൂപ