
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ നേതാവും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിക്ക് തോല്‍വി. ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ മമത ബാനര്‍ജി 15000ല്‍ അധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ബിജെപി നേതാവ് സുവേന്ദു അധികാരിയോട് ആയിരുന്നു പരാജയം. തൃണമൂല്‍ ശക്തികേന്ദ്രത്തില്‍ സിറ്റിംഗ് എംഎല്‍എ കൂടിയായ മുഖ്യമന്ത്രി പരാജയപ്പെട്ടത് പാര്‍ട്ടിയെ ഞെട്ടിക്കുകയാണ്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് മമത ബാനര്‍ജി നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. 2021ല്‍ തന്റെ മുന്‍ വിശ്വസ്തനായ സുവേന്ദുവിന്റെ വെല്ലുവിളി ഏറ്റെടുത്ത് നന്ദിഗ്രാമില്‍ അദ്ദേഹത്തിനെതിരെ മമത ബാനര്‍ജി മത്സരിച്ചിരുന്നു. എന്നാല്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ സുവേന്ദുവിന്റെ തട്ടകത്തില്‍ 1956 വോട്ടുകള്‍ക്ക് മമത പരാജയം സമ്മതിച്ചിരുന്നു. തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ ഭവാനിപൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് മമത മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നത്.
എന്നാല്‍ സംസ്ഥാനത്ത് ബിജെപി തരംഗം ആഞ്ഞടിച്ച 2026ലെ തിരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ പാര്‍ട്ടിക്ക് അടിതെറ്റുകയായിരുന്നു. 294 മണ്ഡലങ്ങളില്‍ 207 ഇടത്ത് ആണ് ബിജെപി മുന്നേറ്റമുണ്ടാക്കിയത്. എന്നാല്‍ തൃണമൂലിന്റെ മുന്നേറ്റം വെറും 80 സീറ്റുകളില്‍ ഒതുങ്ങുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |