സിൽവർ ഇ.ടി.എഫ് പ്രവർത്തന ചട്ടങ്ങളുമായി സെബി
കൊച്ചി: നിക്ഷേപകർക്ക് ഇനി മ്യൂച്വൽഫണ്ട് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലൂടെ (ഇ.ടി.എഫ്) വെള്ളിയിലും നിക്ഷേപിക്കാം. വിവിധ സ്‌കീമുകളിലായി 95 ശതമാനം വരെ വെള്ളിയിലും വെള്ളി-അനുബന്ധ പദ്ധതികളിലും നിക്ഷേപിക്കാവുന്ന പ്രവർത്തന ചട്ടങ്ങൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ (സെബി) രൂപംനൽകി. ഡിസംബർ ഒമ്പതുമുതൽ നിലവിൽ വരും.
ഗോൾഡ് ഇ.ടി.എഫുകൾ അവതരിപ്പിക്കാനാണ് ഇന്ത്യയിലെ മ്യൂച്വൽഫണ്ടുകൾക്ക് നിലവിൽ അനുമതിയുള്ളത്. പരിശുദ്ധി ഉറപ്പാക്കിയ വെള്ളിയിൽ സുരക്ഷിതമായും സുതാര്യമായും സെബിയുടെ മേൽനോട്ടത്തോടെയും നിക്ഷേപിക്കാമെന്നതാണ് സിൽവർ ഇ.ടി.എഫിന്റെ പ്രത്യേകത. സ്വർണ ഇ.ടി.എഫ് പോലെ, വൈവിദ്ധ്യമായ പോർട്ട്ഫോളിയോ സിൽവർ ഇ.ടി.എഫിലുമുണ്ടാകും.
നിക്ഷേപിക്കാം, യഥാർത്ഥവിലയിൽ
ലണ്ടൻ ബുള്ള്യൻ മാർക്കറ്റ് അസോസിയേഷൻ (എൽ.ബി.എം.എ) വില അടിസ്ഥാനമാക്കിയായിരിക്കും സിൽവർ ഇ.ടി.എഫുകൾ തയ്യാറാക്കുകയെന്നതിനാൽ യഥാർത്ഥവിലയിൽ തന്നെ നിക്ഷേപിക്കാം. ഗോൾഡ് ഇ.ടി.എഫിന് സമാനമാണ് ചട്ടങ്ങൾ. 99.9 ശതമാനം പരിശുദ്ധമായ 30 കിലോഗ്രാം സിൽവർ ബാറുകളാണ് (വെള്ളിക്കട്ടി) പരിശുദ്ധി, ഇൻഷ്വറൻസ് എന്നിവ ഉറപ്പാക്കിയും റിസ്‌ക് ഇല്ലാതെയും റീട്ടെയിൽ നിക്ഷേപകർക്ക് ലഭ്യമാക്കുക.
അനുബന്ധ നിക്ഷേപം 10% വരെ
സിൽവർ ഇ.ടി.എഫിന്റെ 95 ശതമാനം വരെ വെള്ളിയിലോ വെള്ളി-അനുബന്ധ പദ്ധതികളിലോ നിക്ഷേപിക്കണം. കമ്മോഡിറ്റി വിപണിയിലെ വെള്ളിയിൽ നിബന്ധനകളോടെ നിക്ഷേപിക്കാം. ഇതുപക്ഷേ, മൊത്തം നിക്ഷേപത്തിന്റെ പത്തു ശതമാനത്തിൽ കവിയരുത്.
വിലയിൽ സുതാര്യത
സിൽവർ ഇ.ടി.എഫ് യൂണിറ്റുകൾ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യും. ഓരോ ദിവസവും വ്യാപാരവേളയിൽ അതത് ഫണ്ടുകൾ വില വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുവിലയിരുത്തി നിക്ഷേപകന് സിൽവർ ഇ.ടി.എഫ് യൂണിറ്റുകൾ വാങ്ങാനും വിൽക്കാനും കഴിയും.
സ്വർണത്തേക്കാൾ നേട്ടം
ഇതുവരെ വെള്ളിയിൽ അവധി വ്യാപാര (ഫ്യൂച്ചേഴ്‌സ്) ഓപ്‌ഷൻ മാത്രമാണ് നിക്ഷേപകർക്ക് ലഭിച്ചിരുന്നത്. യഥാർത്ഥ വെള്ളി വാങ്ങുമ്പോൾ പണിക്കൂലി ഉൾപ്പെടെ നൽകണം. മറിച്ചുവിൽക്കുമ്പോൾ വാങ്ങിയവില ലഭിക്കുകയുമില്ല. എന്നാൽ, സിൽവർ ഇ.ടി.എഫിന് ഈ പ്രശ്‌നമില്ല. പരിശുദ്ധി സംബന്ധിച്ച ആശങ്കയും വേണ്ട. യഥാർത്ഥ വെള്ളിക്ക് തുല്യമായ വിലയും പരിശുദ്ധിയും എല്ലായ്പ്പോഴും സിൽവർ ഇ.ടി.എഫിന് ഉറപ്പാക്കാം.
2020 മാർച്ച് മുതൽ ഇതുവരെയുള്ള കണക്കുപ്രകാരം വെള്ളിയിൽ നിക്ഷേപിച്ചവർക്ക് ലഭിച്ച നേട്ടം (റിട്ടേൺ/ലാഭം) 56.90 ശതമാനമാണ്. സ്വർണത്തിലെ റിട്ടേൺ 13.10 ശതമാനം.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ സ്വർണത്തിലെ റിട്ടേൺ 13.70 ശതമാനം; വെള്ളി നൽകിയത് 15.20 ശതമാനം.
നിലവിൽ 1,300 കോടി ഡോളർ നിക്ഷേപവുമായി അമേരിക്കയാണ് സിൽവർ ഇ.ടി.എഫിൽ മുന്നിൽ. സ്വിറ്റ്‌സർലൻഡ് (200 കോടി ഡോളർ), അയർലൻഡ് (100 കോടി ഡോളർ) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ യഥാക്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |