ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് സവാള കയറ്റുമതി ചെയ്യാൻ നിയന്ത്രണമോ നിരോധനമോ ഇല്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം വ്യക്തമാക്കി. നടപ്പുവർഷം ഏപ്രിൽ-ഡിസംബറിൽ 523.8 മില്യൺ ഡോളറിന്റെ കയറ്റുമതിയും നടന്നിട്ടുണ്ട്. ഓരോമാസവും നാല് കോടി ഡോളറിന്റെ സവാള കയറ്റുമതിയാണ് നടപ്പുവർഷം ഡിസംബർവരെ ശരാശരി നടന്നതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ ട്വീറ്റ് ചെയ്‌തു.
മഹാരാഷ്‌ട്രയിൽ നിന്നുള്ള എം.പി സുപ്രിയ സുലേയാണ് സവാള കയറ്റുമതിക്ക് നിയന്ത്രണങ്ങളുണ്ടെന്ന് വാദിച്ചത്. ഇതോടെയാണ് മന്ത്രിയും മന്ത്രാലയവും വിശദീകരണവുമായി എത്തിയത്. കയറ്റുമതിക്ക് തടസങ്ങളില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ ദുഃഖകരമാണെന്നും മന്ത്രി പറഞ്ഞു.
കരയിക്കുന്ന വില
സവാളവില തുടർച്ചയായി ഇടിയുന്നത് കർഷകർക്ക് കണ്ണീരാവുകയാണ്. ഏറ്റവും വലിയ ഉത്‌പാദക സംസ്ഥാനമായ മഹാരാഷ്‌ട്രയിൽ സവാള നടുറോഡിലും മറ്റും വലിച്ചെറിഞ്ഞ് പ്രതിഷേധിക്കുകയാണ് കർഷകർ. ഏഷ്യയിലെ ഏറ്റവും വലിയ സവാള ഹബ്ബായ നാസിക്കിലെ ലാസൽഗാവിൽ ഫെബ്രുവരി ആദ്യവാരം വില ക്വിന്റലിന് 1,000-1,100 രൂപയായിരുന്നു. ഇപ്പോൾ 500-550 രൂപയാണ്.
മികച്ച മൺസൂണിന്റെ ബലത്തിൽ കൃഷി വ്യാപകമായിരുന്നു. ഇവിടങ്ങളിൽ നിന്ന് വിളവ് വൻതോതിൽ കൂട്ടത്തോടെ വിപണിയിലെത്തിയതോടെ വിലയിടിയുകയായിരുന്നു.
കർഷകർക്ക് കിലോയ്ക്ക് 1-2 രൂപയാണ് കിട്ടുന്നത്.
ചരക്കുകൂലി കിഴിക്കുമ്പോൾ കിട്ടുന്നത് വട്ടപ്പൂജ്യം!
മുന്നിൽ മഹാരാഷ്‌ട്ര
ഇന്ത്യയിലെ സവാള ഉത്‌പാദനത്തിൽ മഹാരാഷ്‌ട്രയാണ് മുന്നിൽ.
കണക്ക് ഇങ്ങനെ:
മഹാരാഷ്‌ട്ര : 40%
മദ്ധ്യപ്രദേശ് : 17%
കർണാടക : 10%
ഗുജറാത്ത് : 7%
ബിഹാർ : 6%
ഇടപെട്ട് സർക്കാർ
നാസിക്കിൽ നിന്ന് അധികവിളവ് (സർപ്ളസ്) ഏറ്റെടുക്കാൻ നാഫെഡിനോട് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |