എസ്.ബി.ഐയും എച്ച്.ഡി.എഫ്.സി ബാങ്കും പലിശനിരക്ക് ഉയർത്തി.
ന്യൂഡൽഹി: സ്ഥിരനിക്ഷേപങ്ങളിൽ (എഫ്.ഡി) നിന്നുള്ള പലിശവരുമാനത്തെ ആശ്രയിക്കുന്നവർക്ക് ആശ്വാസം പകർന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയും പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കും പലിശനിരക്ക് വർദ്ധിപ്പിച്ചു. ഒരുവർഷം മുതൽ രണ്ടുവർഷത്തിന് താഴെവരെ കാലാവധിയുള്ള, രണ്ടുകോടി രൂപയ്ക്കുതാഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കാണ് എസ്.ബി.ഐ ഇന്നലെ പ്രാബല്യത്തിൽ വന്നവിധം 0.10 ശതമാനം ഉയർത്തിയത്.
ഇതുപ്രകാരം പലിശനിരക്ക് 5.0 ശതമാനത്തിൽ നിന്ന് 5.1 ശതമാനമാകും. മുതിർന്ന പൗരന്മാർക്കുള്ള നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 5.60 ശതമാനമായും ഉയർന്നു. മറ്റു കാലാവധികളിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കിൽ മാറ്റമില്ല. തിരഞ്ഞെടുത്ത കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കാണ് എച്ച്.ഡി.എഫ്.സി ബാങ്ക് 0.05-0.10 ശതമാനം ഉയർത്തിയത്.
ഇതുപ്രകാരം രണ്ടുവർഷവും ഒരുദിവസവും മുതൽ മൂന്നുവർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പുതുക്കിയ പലിശനിരക്ക് 5.20 ശതമാനമാണ്. മൂന്നുവർഷവും ഒരുദിവസവും മുതൽ അഞ്ചുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.40 ശതമാനവും അഞ്ചുവർഷവും ഒരുദിവസവും മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.60 ശതമാനവുമാണ് പുതിയ നിരക്ക്.
നിരക്കുയുദ്ധം
പുതിയനിരക്കുകൾ പ്രകാരം സ്ഥിരനിക്ഷേപങ്ങൾക്ക് എസ്.ബി.ഐയിൽ പലിശ 2.9 മുതൽ 5.4 ശതമാനം വരെയാണ്. ഐ.സി.ഐ.സി.ഐ ബാങ്കിൽ 2.5 മുതൽ 5.5 ശതമാനം വരെ. 2.5 മുതൽ 5.6 ശതമാനം വരെയാണ് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ നിരക്ക്.
ഇനി ഉയർന്ന പലിശയുടെ കാലം
രാജ്യത്ത് നിക്ഷേപങ്ങൾക്കും വായ്പകൾക്കും ഏറെക്കാലമായുള്ള താഴ്‌ന്ന പലിശനിരക്കുകൾ മെല്ലെ ഉയരുന്നുവെന്ന ട്രെൻഡാണ് മുൻനിര ബാങ്കുകൾ നൽകുന്നത്. പഴയ വായ്‌പകളുടെ അടിസ്ഥാനപലിശ നിരക്കായ ബേസ്‌റേറ്റ് കഴിഞ്ഞമാസം എസ്.ബി.ഐ 0.10 ശതമാനം കൂട്ടിയിരുന്നു. പുതിയ വായ്‌പകളുടെ പലിശ മാനദണ്ഡമായ ഇ.ബി.എൽ.ആറും വൈകാതെ ബാങ്കുകൾ കൂട്ടിയേക്കുമെന്നതിന്റെ സൂചനയായാണ് ഇതിനെ നിരീക്ഷകർ കാണുന്നത്. സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഉയർത്തുന്നതും ഈ നിരീക്ഷണങ്ങളുടെ ശക്തിപകരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |