കൊച്ചി: മഴക്കെടുതികൾ മാറി കാലാവസ്ഥ മെച്ചപ്പെട്ടതോടെ ഉത്തരേന്ത്യയിൽ തക്കാളി വില കിലോയ്ക്ക് നവംബറിലെ 100-125 രൂപയിൽ നിന്ന് 30 രൂപയിലേക്ക് കുറഞ്ഞെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും വില 60 രൂപയ്ക്ക് മുകളിൽ. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഉത്തരേന്ത്യയിൽ വില കിലോയ്ക്ക് ഇപ്പോൾ 30-38 രൂപനിരക്കിലാണ്.
ദേശീയതലത്തിലെ ശരാശരി വില 60 രൂപ. എന്നാൽ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ റീട്ടെയിൽ വില്പനവില കിലോയ്ക്ക് 140 രൂപവരെയുണ്ട്. ആൻഡമാൻ-നിക്കോബാറിൽ വില 125-140 രൂപ നിരക്കിലാണ്. കേരളത്തിൽ തിരുവനന്തപുരത്ത് 125 രൂപ, കൊച്ചിയിൽ 80-100 രൂപ, കോഴിക്കോട്ട് 91 രൂപ, കോട്ടയത്ത് 83 രൂപ, വയനാട്ടിലും പാലക്കാടും 105 രൂപ, തൃശൂരിൽ 94 രൂപ എന്നിങ്ങനെയാണ് വില.
57 മുതൽ 100 രൂപവരെ നിരക്കിലാണ് കർണാടകയിൽ വില്പന. ബംഗളൂരുവിൽ 57 രൂപയാണ്; മംഗലാപുരത്ത് 100 രൂപ. തമിഴ്നാട്ടിൽ 75-102 രൂപയും ആന്ധ്രാ-തെലങ്കാന മേഖലയിൽ 72-83 രൂപയും നിരക്കിലാണ് വില്പന. ഇക്കുറി തക്കാളിയുടെ ഖാരിഫ് (മഴക്കാല കൃഷി) വിളവെടുപ്പ് 69.52 ലക്ഷം ടണ്ണാണെന്നും മുൻവർഷം 70.12 ലക്ഷം ടണ്ണായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |