ഇന്ത്യ ചാരവൃത്തിയും ആഭ്യന്തര ഇടപെടലും നടത്തുന്നു; ഖലിസ്ഥാന്‍ തീവ്രവാദികളെ പിന്തുണച്ച് കാനഡ

Sunday 03 May 2026 9:03 PM IST

ഒട്ടാവ (കാനഡ): ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചും ഖലിസ്ഥാന്‍ തീവ്രവാദികളെ പിന്തുണച്ചും കാനഡ. ഇന്ത്യ ചാരവൃത്തി നടത്തുകയും തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു എന്നാണ് കാനഡയുടെ ആരോപണം. കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആണ് ഗുരുതരമായ ആരോപണങ്ങള്‍ ഉള്ളത്.

അതേസമയം കാനഡയുടെ ആരോപണങ്ങള്‍ തള്ളിക്കളയുകയാണ് ഇന്ത്യ. ഖലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് കാനഡ അഭയം നല്‍കുകയാണെന്നും ഇന്ത്യ ആരോപിച്ചു. ആക്രമണങ്ങളെ പ്രോതസാഹപ്പിക്കുന്നവര്‍ക്കെതിരെ കാനഡ നടപടി സ്വീകരിക്കുന്നില്ലെന്നും ഇന്ത്യ ആരോപിച്ചു. കാനഡയിലെ ഭരണമാറ്റത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും മെച്ചപ്പെട്ട് തുടങ്ങിയെങ്കിലും പുതിയ റിപ്പോര്‍ട്ടോടെ ഇത് വീണ്ടും മോശമാകുകയാണ്.

കാനഡയിലെ ആഭ്യന്തര രാഷ്ട്രീയ സമ്മര്‍ദങ്ങളും ഖലിസ്ഥാന്‍ വിഘടനവാദി ലോബികളുടെ സ്വാധീനവുമാണ് അടിസ്ഥാനരഹിതമായ ഈ പുതിയ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് ഇന്ത്യ പ്രതികരിച്ചു. കൃത്യമായ തെളിവുകളില്ലാതെയാണ് കാനഡ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഇന്ത്യക്കെതിരെ അക്രമം പ്രോത്സാഹിപ്പിക്കുന്ന വിഘടനവാദികളുടെ സുരക്ഷിത താവളമായി കാനഡ മാറിയിരിക്കുകയാണെന്നും ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ ആരോപിച്ചു.

അതേസമയം, കാനഡയില്‍ ഖലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവരുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ അഹിംസാപരമായ പ്രവര്‍ത്തനങ്ങളെ തീവ്രവാദവുമായി ബന്ധപ്പെടുത്താന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.