പ്രവാസികൾക്ക് ഇനി വൻ ലാഭത്തിൽ സ്വർണം വാങ്ങാം; ഇന്ത്യയുടെ പുതിയ തീരുമാനം രക്ഷയായത് ഗൾഫ് രാജ്യങ്ങൾക്ക്
ദുബായ്: സ്വർണ വിൽപ്പനയിലെ പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങി ഗൾഫ് രാജ്യങ്ങൾ. 15 ശതമാനം തീരുവ ചുമത്താൻ ഇന്ത്യ തീരുമാനിച്ചതോടെയാണ് ദുബായ് ഉൾപ്പെടെയുള്ള ഗൾഫ് മേഖലകൾക്ക് ലാഭം ലഭിക്കാൻ പോകുന്നത്. നേരത്തേ കേന്ദ്ര ബഡ്‌ജറ്റിൽ തീരുവ ആറ് ശതമാനമായി കുറച്ചതോടെ ഗൾഫ് രാജ്യങ്ങളിലെ ജുവലറികൾക്ക് കോടികളുടെ ബിസിനസ് നഷ്‌ടപ്പെട്ടിരുന്നു. ഇന്ത്യയിൽ ഉയർന്ന നികുതി ഈടാക്കുമ്പോൾ പ്രവാസികളും സന്ദർശക വിസയിൽ എത്തുന്നവരും വൻതോതിൽ സ്വർണം നാട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു.
അഞ്ച് ശതമാനം മാത്രമാണ് ഗൾഫിലെ നികുതി. ലാഭത്തിന് സ്വർണം വാങ്ങാൻ മാത്രമായി ഗൾഫിലേക്ക് വിമാനയാത്ര നടത്തുന്നവർ പോലുമുണ്ടായിരുന്നു. പിന്നീട് നാട്ടിൽ ആറ് ശതമാനമാക്കിയതും നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നതിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതും ജുവലറികൾക്ക് തിരിച്ചടിയായി.
നിലവിലെ സാഹചര്യത്തിൽ ഗൾഫിൽ നിന്ന് സ്വർണം വാങ്ങിയാൽ ഇന്ത്യക്കാർക്ക് 15,000 രൂപ വരെ ഗ്രാമിന് ലാഭിക്കാം. നികുതി ഇല്ലാതെ ഇന്ത്യയിലേക്ക് കൊണ്ടുപോകാവുന്ന സ്വർണത്തിന്റെ തൂക്കം സ്‌ത്രീകൾക്ക് 40 ഗ്രാമും പുരുഷന്മാർക്ക് 20 ഗ്രാമുമാണ്. പ്രവാസികൾക്കും നിക്ഷേപകർക്കും വിനോദസഞ്ചാരികൾക്കും ഇത് വലിയ ലാഭം നൽകും.