
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യത്താകമാനം അഞ്ചുപേരെ സിബിഐ അറസ്റ്റ് ചെയ്‌തു. ഇതിൽ രാജസ്ഥാനിൽ അറസ്റ്റിലായ മൂന്നുപേരിൽ ഒരാൾ യുവമോർച്ച പ്രവർത്തകൻ ആണെന്ന് വിവരമുണ്ട്. യുവമോർച്ച പ്രവർത്തകൻ ദിനേശ് ബിവാൾ, സഹോദരനായ മാംഗിലാൽ ബിവാൾ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്‌തത്. അതേസമയം ഇവർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് ബിജെപി അറിയിക്കുന്നത്. നാസിക്കിൽ നിന്നും ഗുരുഗ്രാമിൽ നിന്നുമുള്ള രണ്ടുപേരാണ് അറസ്റ്റിലായ മറ്റുള്ളവർ. ആകെ 15 പേരുടെ ചോദ്യംചെയ്യൽ തുടരുകയാണ് എന്നാണ് വിവരം.
ദിനേശ് ബിവാളും മാംഗിലാൽ ബിവാളും 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്നാണ് സിബിഐ കണ്ടെത്തൽ. അറസ്റ്റിലായ പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിങ്ങനെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. രാജ്യമാകെ ചോദ്യപേപ്പർ ചോർച്ചയിൽ വ്യാപക അന്വേഷണം തുടരുകയാണ്.പല നഗരങ്ങളിലും നിരവധി പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്ന് സിബിഐ അറിയിച്ചു.
നാസിക്കിൽ നിന്ന് ശുഭം ഖൈർനാർ (30) ആണ് അറസ്റ്റിലായയാൾ. ഇയാളെ മജിസ്‌ട്രേറ്റ് കോടതി സിബിഐക്ക് ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചു. ഇയാളെ വിശദമായ ചോദ്യംചെയ്യലിന് ഡൽഹിയിലേക്ക് കൊണ്ടുവരും. പ്രതികൾ പരീക്ഷാ പേപ്പർ പ്രചരിപ്പിക്കാൻ ഉപയോഗിച്ച മെസേജിംഗ് ആപ്പുകൾ കണ്ടെത്താനും ഫോറൻസിക്ക് പരിശോധന നടത്താനും അയക്കുമെന്ന് സിബിഐ വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |