തൃണമൂലിന് സുപ്രീംകോടതിയിൽ തിരിച്ചടി; വോട്ടെണ്ണലിന് കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിച്ചതിനെതിരായ ഹർജി തള്ളി

Saturday 02 May 2026 11:20 AM IST

ന്യൂ‌ഡൽഹി: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിച്ചതിനെതിരായ തൃണമൂൽ കോൺഗ്രസിന്റെ ഹർജി തള്ളി സുപ്രീംകോടതി. ഇന്ന് പ്രത്യേക സിറ്റിംഗ് വിളിച്ചാണ് സുപ്രീംകോടതി ഹർജി പരിഗണിച്ചത്. മേയ് നാലിന് നടക്കുന്ന വോട്ടെണ്ണലിന് കേന്ദ്രസർക്കാർ,​ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ മാത്രം കൗണ്ടിംഗ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് തൃണമൂൽ കോടതിയെ സമീപിച്ചത്.

അഭിഭാഷകനായ കപിൽ സിബലാണ് തൃണമൂലിന് വേണ്ടി ഹാജരായത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാൻഡ് ബുക്കിൽ ഇത്തരമൊരു നിർബന്ധിത വ്യവസ്ഥയില്ലെന്നും പശ്ചിമ ബംഗാളിൽ മാത്രമാണ് ഈ രീതി നടപ്പാക്കുന്നതെന്നും തൃണമൂൽ ആരോപിച്ചു. വോട്ടെണ്ണലിന് കേന്ദ്രസർക്കാർ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങൾക്ക് കാരണമാകുമെന്നും തൃ​ണമൂൽ വാദിച്ചു. എന്നാൽ വോട്ടെണ്ണൽ സമയത്ത് തൃണമൂൽ പ്രതിനിധികളടക്കം കേന്ദ്രങ്ങളിൽ ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. കേന്ദ്ര സർക്കാർ ജീവനക്കാരെ നിയമിച്ചത് ചട്ടവിരുദ്ധമല്ലെന്നും കോടതി വ്യക്തമാക്കി.