ഇറാൻ പ്രകോപിപ്പിച്ചാൽ ആക്രമണം പുന:രാരംഭിക്കും: മുന്നറിയിപ്പുമായി ട്രംപ്
വാഷിംഗ്ടൺ: ഇറാന്റെ ഏറ്റവും പുതിയ സമാധാന കരാറിന്റെ ഏകദേശ രൂപം തനിക്ക് ലഭിച്ചതായും പൂർണരൂപത്തിനായി കാത്തിരിക്കുകയാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഭരണകൂടം വീണ്ടും ഏതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിച്ചാൽ സൈനിക ആക്രമണം പുന:രാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് പൂർണമായി കപ്പൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനും യുഎസ് നാവിക ഉപരോധം അവസാനിപ്പിക്കാനും നിർദേശിക്കുന്ന ഇറാന്‍റെ പുതിയ കരാർ, ആണവ വിഷയത്തിലുള്ള ചർച്ച പിന്നീട് നടത്താമെന്നും നിർദ്ദേശിക്കുന്നുണ്ട്. ഇറാനു ചുറ്റുമുള്ള യു.എസ് സേനയെ പിൻവലിക്കുക, ഉപരോധം നീക്കുക, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, യുദ്ധത്തിലുണ്ടായ നാശങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, ഇനിയൊരിക്കലും ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. എന്നാൽ ട്രംപ് ഈ നിർദ്ദേശങ്ങൾ തള്ളിയതായാണ് റിപ്പോർട്ട്.
ഇറാൻ ഇതുവരെ ചെയ്ത കാര്യങ്ങൾക്ക് തങ്ങൾ വലിയ വില നൽകിയിട്ടില്ലെന്നും ട്രംപ് സമൂഹമാദ്ധ്യമ കുറിപ്പിലൂടെ വ്യക്തമാക്കി. ഇറാന്റെ കരാറിനെക്കുറിച്ച് കേട്ടതായും കൂടുതൽ വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാനുമേൽ വീണ്ടും ആക്രമണം നടത്തുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അവർ മോശമായി പെരുമാറിയാൽ ആക്രമണം പുന:രാരംഭിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അതേസമയം മാനുഷിക പരിഗണന വെച്ച് യാതൊരുവിധ സൈനിക നീക്കത്തിനും താൻ താൽപര്യപ്പെടുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
ആഗോള എണ്ണ വിതരണത്തിന്‍റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഉപരോധം അമേരിക്കയെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇന്ധന വിലയും ആവശ്യ വസ്തുക്കളുടെ വിലയിലും ഗണ്യമായ വർദ്ധനയുണ്ടായി. ഇത് നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ആശങ്ക റിപ്പബ്ലിക്കൻ ക്യാമ്പിലുണ്ട്.