പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം, അവർ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയണം: ബീഹാർ വിദ്യാഭ്യാസ മന്ത്രി
പാട്ന: സ്ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ബീഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയണമെന്നും മിഥിലേഷ് തിവാരി പറഞ്ഞ പ്രസ്താവനയാണ് വിവാദമായത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്. സ്ത്രീ വിദ്യാഭ്യാസത്തെയും ശാക്തീകരണത്തെയും അപമാനിക്കുന്ന നിലപാടാണ് ഇതെന്ന് പ്രതിപക്ഷവും വനിതാ സംഘടനകളും ആരോപിച്ചു.
പെൺകുട്ടികൾ വീടിന്റെ ശക്തിയാണ്. അവർക്കെന്തിനാണ് വിദ്യാഭ്യാസം.നാരിശക്തിയ്ക്കായി മോദിജി പ്രവർത്തിക്കുമ്പോൾ സ്ത്രീകളെ വെറുതെ റോഡിലിറക്കേണ്ടതുണ്ടോ എന്നായിരുന്നു ബീഹാർ വിദ്യാഭ്യാസ മന്ത്രി ചോദിച്ചത്. സ്ത്രീകൾ പൊതുപ്രകടനങ്ങൾക്ക് പുറത്തുപോകുന്നതിനുപകരം വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് അദ്ദേഹം നിദേശിച്ചത്. മന്ത്രി സംസാരിക്കുന്നതിനിടെ വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് ഒരു മാദ്ധ്യമപ്രവർത്തകൻ ഇടപെട്ട് പറഞ്ഞപ്പോൾ "പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ സ്വയമേ ലഭിക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയായ മിഥിലേഷ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനുമുമ്പ് അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുറച്ചുകാലം അദ്ദേഹം പാട്‌നയിൽ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയിരുന്നു. ഗോപാൽഗഞ്ച് ജില്ലയിലെ ബൈകുന്ത്പൂരിൽ നിന്നുവിജയിച്ചാണ് ഇദ്ദേഹം ബീഹാർ മന്ത്രിസഭയിലെത്തിയത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി മുൻ മുഖ്യമന്ത്രി നിതീഷ് കുമാർ സ്കൂൾ വിദ്യാർത്ഥിനികൾക്ക് സൈക്കിൾ നൽകുന്ന പദ്ധതി ആരംഭിച്ചിരുന്നു. ഈ ആശയം സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്കൂളുകളിൽ പെൺകുട്ടികളുടെ ഹാജർ നില മെച്ചപ്പെടുത്തി. പോഷക് യോജനാ പദ്ധതി വഴി വിദ്യാർത്ഥികൾക്കുള്ള യൂണിഫോമിന് അദ്ദേഹം പണവും നൽകിയിരുന്നു. വിദ്യാഭ്യാസം സ്ത്രീകളുടെ അടിസ്ഥാന അവകാശമാണെന്നും മിഥിലേഷ് തിവാരിയുടെ പ്രസ്താവന സമൂഹത്തെ പിന്നോട്ടടിക്കുമെന്നുമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.