ന്യൂഡൽഹി: സേനയുടെ നവീകരണത്തിനും പരിവർത്തനത്തിനും പ്രധാന്യം നൽകുമെന്നും അതുവഴി പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കാനാകുമെന്നും പുതിയ കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.
സേനകൾ സ്വാശ്രയത്വം കൈവരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
വ്യോമ, നാവിക സേനകളോടൊപ്പം ചേർന്ന് നിന്ന് ഏത് വെല്ലുവിളികളെയും ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള രാഷ്ട്രീയ സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഫലമായി ബഹുവിധത്തിലുള്ള വെല്ലുവിളികൾ നമ്മുടെ മുന്നിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കരസേനാ മേധാവിയായി ചുമതലയേറ്റെടുത്തതിന്റെ തൊട്ടടുത്ത ദിവസം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസരിക്കുകയായിരുന്നു അദ്ദേഹം.
വ്യോമസേന ചീഫ് മാർഷൽ വി.ആർ. ചൗധരി, നാവിക സേന മേധാവി ചീഫ് അഡ്മിറൽ ആർ.ഹരികുമാർ എന്നിവരും ഗാർഡ് ഓഫ് ഓണറിൽ പങ്കെടുത്തു.
വ്യോമ, നാവിക സേനകളുമായി കരസേനയെ ഏകോപിപ്പിച്ച് രാജ്യം നേരിടുന്ന എല്ലാ സുരക്ഷാ വെല്ലുവിളികളെയും ഫലപ്രദമായി നേരിടും. സേനകളുടെ ശേഷി വർദ്ധിപ്പിക്കുന്നതിലും ആധുനികവത്കരണത്തിനുമായി സ്വദേശിവത്കരണത്തിലൂടെയും സ്വാശ്രയത്വത്തിലൂടെയും വികസിപ്പിച്ചെടുത്ത പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനായിരിക്കും ശ്രമം. രാജ്യത്തെ മറ്റ് സേവനങ്ങളിലും ക്രിയാത്മകമായ സംഭാവന നൽകാനായി സൈന്യം സജീവമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സൈനികരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് തന്റെ പ്രഥമ പരിഗണനയുണ്ടാകും. ഇതിനായി മുൻഗാമികളുടെ നല്ല പ്രവർത്തന മാതൃക പിന്തുടരുമെന്നും ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |