പുതിയ മദ്യനയം പ്രാബല്യത്തിൽ; ഈ നഗരങ്ങളിൽ ഇനി ഒരു തുള്ളി മദ്യം ലഭിക്കില്ല, 47 മദ്യശാലകൾ അടച്ചുപൂട്ടി
ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിന്റെ പുതിയ മദ്യനയം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തെ 19 നഗരങ്ങളിൽ മദ്യം നിരോധിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ജനുവരി 25ന് ആണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 19 ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളിൽ മദ്യം വിൽക്കുന്നതും വാങ്ങുന്നതും പൂർണ്ണമായും നിരോധിക്കുന്നതും പുതിയ മദ്യനയത്തിൽ ഉൾപ്പെടുന്നു.
ഉജ്ജൈൻ, ഓംകാരേശ്വർ, മഹേശ്വര്, മണ്ഡലേശ്വർ, ഓർക്കാ, മൈഹാർ, ചിത്രകൂട്, ദാതിയ, പന്ന, മണ്ഡല, മുൽതായ്, മന്ദ്സൗർ, അമർകണ്ടക്, സൽക്കൻപൂർ, ബർമാൻ കലാൻ, ലിംഗ, ബർമാൻ ഖുർദ്, കുന്ദൽപൂർ, ബന്ദക്പൂർ തുടങ്ങിയ നഗരങ്ങളിലാണ് മദ്യവിൽപ്പന നിരോധിച്ചിരിക്കുന്നത്. പുതിയ നയം അനുസരിച്ച്, 2025 ഏപ്രിൽ 1 മുതൽ ഈ പ്രദേശങ്ങളിൽ വൈൻ ഔട്ട്‌ലെറ്റുകൾക്ക് ലൈസൻസ് നൽകുകയോ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യില്ല. പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നതോടെ ഈ നഗരങ്ങളിലെ 47 മദ്യശാലകൾ അടച്ചുപൂട്ടി.
സർക്കാരിന്റെ പുതിയ തീരുമാനത്തെ അഭിനന്ദിച്ച് ആത്മീയനേതാക്കൾ രംഗത്തെത്തി. രാമായണി കുടി ആശ്രമം മഹന്ത് റാം ഹൃദയ് ദാസ് മദ്ധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ചു. 'സർക്കാരിന്റെ പുതിയ മദ്യനയത്തെ സ്വാഗതം ചെയ്യുന്നു. മദ്ധ്യപ്രദേശ് സർക്കാരിന് അഭിനന്ദനം അറിയിക്കുന്നു. ഈ നേരത്തെ എടുക്കേണ്ടതായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. മികച്ച ഒരു തീരുമാനമാണിത്. പുതിയ നിയമം സർക്കാർ കൃത്യമായ രീതിയിൽ നടപ്പാക്കുമെന്ന് വിശ്വസിക്കുന്നു'- ഹൃദയ് ദാസ് പറഞ്ഞു.