ചെന്നൈ: പ്രളയ രക്ഷാപ്രവർത്തന രംഗത്ത് മൂന്നാം ദിവസവും സജീവമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംഘവും. മെഡിക്കൽ ക്യാമ്പുകളും ദുരിതാശ്വാസ കേന്ദ്രങ്ങളും സന്ദർശിച്ച അദ്ദേഹം അവശ്യവസ്തുക്കളും വിതരണം ചെയ്തു.
വില്ലിവാക്കം, മധുരവയൽ, വിരുഗമ്പാക്കം നിയോജക മണ്ഡലങ്ങളുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. തുടർന്ന് ചെന്നൈ കൊളത്തൂരിൽ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു ഭക്ഷണവും ദുരിതാശ്വാസ സഹായവും വിതരണം ചെയ്തു.
ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യാനായി തയാറാക്കിയ ഭക്ഷണം സ്റ്റാലിൻ സ്വയം കഴിച്ചുനോക്കി നല്ലതാണെന്ന് ഉറപ്പാക്കിയ ശേഷമാണ് വിതരണത്തിന് അനുമതി നൽകിയത്.
മഴക്കാലം കഴിയുന്നതുവരെ ദുരിതബാധിതർക്ക് അമ്മ ഉണവകങ്ങളിൽ നിന്ന് സൗജന്യമായി ഭക്ഷണം നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു. കോർപ്പറേഷന്റെ നേതൃത്വത്തിൽ രാവിലെയും ഉച്ചയ്ക്കും വൈകിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമെത്തിച്ച് നൽകും.
പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ആഹാരം ലഭ്യമാക്കാനായി അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിത ആവിഷ്‌കരിച്ച പദ്ധതിയായിരുന്നു അമ്മ ഉണവകങ്ങൾ. വളരെ പെട്ടെന്ന് ജനങ്ങളുടെ ഇടയിൽ പ്രചാരം നേടാൻ പദ്ധതിക്ക് കഴിഞ്ഞിരുന്നു.
ഇഡ്ഡലി, പൊങ്കൽ, സാമ്പാർസാദം, തൈര് സാദം, ലെമൺ റൈസ്, ചപ്പാത്തി തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |