ബംഗളൂരു: ദർശൻ തൊഗുദീപയും നടിയും സുഹൃത്തുമായ പവിത്ര ഗൗഡയും ഉൾപ്പെട്ട കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. രേണുകാസ്വാമിയെ ക്രൂരമായി പീഡിപ്പിക്കുമ്പോൾ പവിത്ര സ്ഥലത്തുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. രേണുകാസ്വാമിയെ ബംഗളൂരുവിലെ ഷെഡ്ഡിലെത്തിച്ച് ദർശനും കൂട്ടാളികളും മർദ്ദിക്കുകയും ഷോക്ക് ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഈ സമയം പവിത്ര അവിടെയുണ്ടായിരുന്നു.
അതിനിടെ കൊലപാതകം നടത്താൻ ദർശനെ പ്രേരിപ്പിച്ചതും കൃത്യം ആസൂത്രണം ചെയ്തതും പവിത്രയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പവിത്രയെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ചതിനും അശ്ലീല സന്ദേശം അയച്ചതിനുമാണ് കൊലപാതകം നടത്തിയത്.
അനുയായികളെ ഉപയോഗിച്ച് കൊലപാതകം നടത്തിയശേഷം ദർശൻ അവരിൽ ചിലരോട് കുറ്റം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചു. 50 ലക്ഷത്തോളം രൂപ ദർശൻ കൈമാറിയിട്ടുണ്ട്.
ദർശനും മൂന്നു പ്രതികളും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
ദർശന്റെ വീട്ടിൽനിന്ന് 37.4 ലക്ഷം രൂപയും ഭാര്യയുടെ വീട്ടിൽനിന്ന് മൂന്ന് ലക്ഷം രൂപയും കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഈ പണത്തിന്റെ സ്രോതസ് വ്യക്തമാക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൊലപാതകത്തിനുശേഷം കീഴടങ്ങാൻ വിനയ്, ദീപക് എന്നിവർക്ക് അഞ്ച് ലക്ഷം രൂപ ദർശൻ നൽകി. ഈ തുക കേശവമൂർത്തി എന്നയാൾക്ക് കൈമാറി. തന്റെ സുഹൃത്തിന് പണം നൽകിയതായാണ് കേശവമൂർത്തി പറഞ്ഞത്. ഈ പണം കണ്ടെടുക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നിലവിൽ 17 പേരാണ് കസ്റ്റഡിയിലുള്ളത്.
ഒന്നിലധികം ആഴത്തിലുള്ള മുറിവുകൾ രേണുകാസ്വാമിയുടെ മൃതദേഹത്തിൽ ഉണ്ടായിരുന്നു.
ഇയാളുടെ സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ ക്ഷതമുണ്ട്. ഷോക്കും രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
ദർശന്റെ കടുത്ത ആരാധകനായ രേണുകാസ്വാമി പവിത്രയുമായുള്ള ബന്ധത്തെ എതിർക്കുകയും പവിത്രയ്ക്ക് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |